വാവ സുരേഷിനെ വിളിക്കാനൊരുങ്ങി മൃഗശാല; സ്വീഡനില്‍ രക്ഷപ്പെട്ട രാജവെമ്പാല തിരിച്ചെത്തി

തിരുവനന്തപുരം: കൂട്ടിൽ നിന്ന് രക്ഷപ്പെട്ട രാജവെമ്പാലയെ പിടിക്കാൻ വാവ സുരേഷിനെ തന്നെ ഇറക്കാൻ സ്വീഡനിലെ മൃഗശാലാ അധികൃതർ ആലോചിച്ചിരുന്നു. ഇതറിഞ്ഞിട്ടാകണം കഴിഞ്ഞ ദിവസം കാണാതായ രാജവെമ്പാല തിരികെ കൂട്ടിലേക്ക് വന്നു.

ഒക്ടോബർ 22ന് സ്വീഡനിലെ സ്റ്റോക്ക്ഹോമിലെ ഡിയോഗാര്‍ഡന്‍ ദ്വീപിലെ സ്‌കാന്‍സെന്‍ മൃഗശാലയോട് ചേർന്നുള്ള അക്വേറിയത്തിൽ നിന്നാണ് ഹൗഡനി എന്ന രാജവെമ്പാല രക്ഷപ്പെട്ടത്. ചില്ലുകൂട്ടിലെ മേല്‍ക്കൂരയിലെ ബള്‍ബിനിടയിലൂടെയാണ് ഏഴടി നീളമുള്ള രാജവെമ്പാല പുറത്തേക്കിറങ്ങിയത്. എക്സ്റേ മെഷീൻ ഉപയോഗിച്ച് അധികൃതർ നടത്തിയ പരിശോധനയിലാണ് അക്വേറിയം വളപ്പിലെ രണ്ട് ചുവരുകൾക്കിടയിൽ പാമ്പിനെ കണ്ടെത്തിയത്.
ഭിത്തികൾ തുരന്ന് പാമ്പിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഇതിനിടയിൽ എക്സ്-റേയുടെ പരിധിയിൽ നിന്ന് പാമ്പ് അപ്രത്യക്ഷമായി.

ഇതിനിടെ സ്വീഡിഷ് പോലീസ് ഉദ്യോഗസ്ഥന്‍ പാമ്പിനെ കണ്ടെത്തലാണ് തന്റെ ഇപ്പോഴത്തെ തലവേദനയെന്ന് അമേരിക്കന്‍ വൈറ്റ് ഹൗസിലെ മലയാളി സുഹൃത്തിനോടു പറഞ്ഞതാണ് വാവ സുരേഷ് ചിത്രത്തില്‍ വരാന്‍ കാരണമായത്. തൃശ്ശൂര്‍ സ്വദേശിയായ ഉദ്യോഗസ്ഥന്‍ വാവ സുരേഷിന്റെ പാമ്പുപിടിത്തകഥകള്‍ സ്വീഡിഷ് പോലീസ് ഉദ്യോഗസ്ഥനോടു പറഞ്ഞു. തുടര്‍ന്നാണ് വാവയെ കൊണ്ടുവരുന്നതിനെക്കുറിച്ച് അധികൃതർ ആലോചിച്ചത്.