അദ്ധ്യാപികയെ കൊലപ്പെടുത്തിയ ഭർത്താവും മകളെയും മരിച്ചനിലയില്‍
സേലം: സ്കൂള്‍ അദ്ധ്യാപികയെ വിദ്യാലയത്തില്‍ അതിക്രമിച്ചുകയറി വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ ഭർത്താവും മരിച്ചനിലയില്‍.സേലത്ത് ഓമല്ലൂർ സർക്കാർ സ്കൂളിലായിരുന്നു സംഭവം. 44 വയസുകാരിയായ അദ്ധ്യാപിക ശ്രീവിദ്യയെ കൊലപ്പെടുത്തിയ ഭർത്താവ് ഇ വിജയമുരുഗനെ (42) ആണ് മരിച്ചനിലയില്‍ കണ്ടത്. ഇവരുടെ മകള്‍ അശോക ശിവസുന്ദരി (3)യുടെയും മൃതദേഹം ലഭിച്ചു. കുട്ടിയെ കൊന്ന ശേഷം വിജയമുരുഗൻ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് വിവരം.അദ്ധ്യാപികയെ കൊലപ്പെടുത്തിയ സ്കൂളില്‍ നിന്ന് ഒരു കിലോമീറ്റർ അകലെ ഒരു മരച്ചുവട്ടില്‍ നിന്നാണ് മൃതദേഹങ്ങള്‍ ലഭിച്ചത്.
ദമ്പതികള്‍ തമ്മില്‍ തർക്കത്തെ തുടർന്ന് പിരിഞ്ഞുകഴിയുകയായിരുന്നു. ഓമല്ലൂരില്‍ മകള്‍ക്കൊപ്പമായിരുന്നു ശ്രീവിദ്യയുടെ താമസം. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ശ്രീവിദ്യയെ കാത്ത് വിജയമുരുഗൻ സ്കൂളിനുമുന്നിലെത്തി. മകള്‍ക്കൊപ്പം റെസ്റ്റ് റൂമിലേക്ക് പോകുന്ന ശ്രീവിദ്യയെ കണ്ട വിജയമുരുകൻ സ്കൂളില്‍ അതിക്രമിച്ച് കടന്നു. പിന്നീട് കത്തിയെടുത്ത് അദ്ധ്യാപികയെ കുത്തി. തലയിലും കഴുത്തിലുമാണ് ശ്രീവിദ്യയ്ക്ക് കുത്തേറ്റത്. ബഹളം കേട്ട് സ്കൂള്‍ അധികൃതരും വിദ്യാർത്ഥികളും ഓടിയെത്തിയപ്പോഴേക്കും വിജയമുരുകൻ കുട്ടിയുമായി ഓടിപ്പോയി. കഴിഞ്ഞ കുറച്ചുനാളായി വിജയമുരുകന് ജോലിയൊന്നും ഉണ്ടായിരുന്നില്ല ഇതിനെചൊല്ലി കുടുംബകലഹം ഉണ്ടായിരുന്നു. മുൻപും ഇയാള്‍ ശ്രീവിദ്യയെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയിരുന്നു. തുടർന്ന് തൊലസാംപെട്ടി പൊലീസ് സ്റ്റേഷനില്‍ ഒരു പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
