Latestകേരളം

ഭാര്യയും മകളുമടക്കം നാല് പേരെ വെട്ടിക്കൊന്നു; മലയാളി യുവാവിന് വധശിക്ഷ വിധിച്ച്‌ കര്‍ണാടക കോടതി

മൈസൂരു: കുടുംബത്തിലെ നാല് പേരെ വെട്ടിക്കൊന്ന കേസില്‍ മലയാളിക്ക് വധശിക്ഷ. വയനാട് അത്തിമല കോളനിലെ ഗിരീഷിനെയാണ് (38) വിരാജ്‌പേട്ട ജില്ലാ സെഷൻസ് കോടതി ജഡ്ജി ശിക്ഷിച്ചത്.ഭാര്യ നാഗി (30), അഞ്ചുവയസ്സുള്ള മകള്‍ കാവേരി, ഭാര്യയുടെ മാതാപിതാക്കളായ കരിയ (75), ഗൗരി (70) എന്നിവരെയാമ് ഗിരീഷ് കൊലപ്പെടുത്തിയത്.

ഈ വർഷം മാർച്ച്‌ 27നാണ് കൊലപാതകം നടന്നത്. കുടക് ജില്ലയിലെ ബെഗുരു ഗ്രാമത്തിലാണ് ഗിരീഷും കുടുംബവും താമസിച്ചിരുന്നത്. മദ്യപാനിയായ ഇയാള്‍ ഭാര്യക്ക് വിവാഹേതരബന്ധമുണ്ടെന്ന് ആരോപിച്ച്‌ വഴക്കിടാറുണ്ടായിരുന്നു.

സംഭവദിവസവും മദ്യപിക്കാൻ വേണ്ടി ഗിരീഷ് ഭാര്യയോട് പണം ചോദിച്ചു. എന്നാല്‍ പണം നല്‍കാത്തതോടെ നാഗിയെ ക്രൂരമായി മർദിക്കുകയും വെട്ടിക്കൊല്ലുകയുമായിരുന്നു. തടയാൻ ശ്രമിച്ച മക്കളെയും മാതാപിതാക്കളെയും വെട്ടിക്കൊന്നു. ഒളിവില്‍പ്പോയ ഗിരീഷിനെ രണ്ടുദിവസത്തിനുശേഷം പോലീസ് കണ്ണൂരിലെ ഇരിട്ടിയില്‍നിന്നാണ് അറസ്റ്റുചെയ്തത്.