Latestകേരളം

നടി ആക്രമിക്കപ്പെട്ട കേസിലെ വിധിന്യായത്തിന്റെ പകര്‍പ്പ് പുറത്ത്

നടി ആക്രമിക്കപ്പെട്ട കേസിലെ 1711 പേജുള്ള വിധിന്യായത്തിന്റെ പകര്‍പ്പ് പുറത്തുവന്നു. കേസില്‍ ഗൂഢാലോചന തെളിയിക്കുന്നതിന് തെളിവ് അപര്യാപതമാണെന്നും എട്ടാം പ്രതി ദിലീപ് പണം നല്‍കിയതിന് തെളിവില്ലെന്നും വിധിപകര്‍പ്പില്‍ പറയുന്നു.ഗുഢാലോചന തെളിയിക്കുന്നതില്‍ പരാജയപ്പെട്ട അന്വേഷണസംഘത്തിന്റെ വീഴ്ചകള്‍ എണ്ണിയെണ്ണിപ്പറഞ്ഞാണ് കോടതി വിധി.

ജയിലില്‍ നിന്നുള്ള ഫോണ്‍ വിളിയിലും കോടതി സംശയം ഉന്നയിക്കുന്നു. തെളിവ് ഇല്ലെങ്കിലും അറസ്റ്റ് അന്യായമല്ലെന്നും അന്വേഷണ സംഘം ദിലീപിനെ അറസ്റ്റ് ചെയ്തതില്‍ തെറ്റില്ലെന്നും കോടതി നിരീക്ഷിച്ചു. അന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ദിലീപിന്റെ അറസ്റ്റ്. എന്നാല്‍ സുനിയും ദിലീപും ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല.

ഗൂഢാലോചന നടന്നു എന്നു പ്രോസിക്യൂഷന്‍ പറയുന്നത് 2013 ലാണ്. എന്നാല്‍, 2017 ലാണ് കുറ്റകൃത്യം നടന്നത്. ഈ കാലയളവുകളെ ബന്ധപ്പെടുത്താന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നു കോടതി നിരീക്ഷിച്ചു. ദിലീപ് അറസ്റ്റിന് ശേഷവും ഫോണ്‍ ഉപയോഗിച്ചത് എങ്ങനെയെന്ന് കോടതി ചോദിക്കുന്നു. അതില്‍ തൃപ്തികരമായ വിശദീകരണം നല്‍കാന്‍ പോലീസിന് കഴിഞ്ഞില്ല. ദിലീപിനെ പൂട്ടണം എന്ന വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതില്‍ ദിലീപിന് പങ്കുണ്ടെന്ന് തെളിയിക്കാനും പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നും വിധിന്യായം ചൂണ്ടിക്കാട്ടുന്നു.