ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം മുൻ സെക്രട്ടറി ജയശ്രീ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി
ഡല്‍ഹി: ശബരിമല സ്വർണക്കൊള്ള കേസില്‍ നാലാം പ്രതിയായ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് സുപ്രീം കോടതി താല്‍ക്കാലികമായി തടഞ്ഞു.ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ കണക്കിലെടുത്താണ് നടപടി. കഴിഞ്ഞ ദിവസമാണ് മുൻകൂർ ജാമ്യം തേടി ജയശ്രീ സുപ്രീം കോടതിയെ സമീപിച്ചത്.
ജസ്റ്റിസ് ദീപാങ്കർ ദത്ത അദ്ധ്യക്ഷനായ ബെഞ്ചാണ് ജയശ്രീയുടെ ഹർജി പരിഗണിച്ചത്. പ്രധാനമായും ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചാണ് ജയശ്രീയുടെ മുൻകൂർ ജാമ്യ ഹർജിയില്‍ പറഞ്ഞിരുന്നത്. ഇത് പരിശോധിച്ച ശേഷമാണ് സുപ്രീം കോടതി അറസ്റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം നല്‍കിയത്. അടുത്ത മാസം എട്ട്, ഒമ്ബത് തീയതികളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ജയശ്രീ ഹാജരാകണം. എന്നാല്‍, ആ സമയത്ത് അറസ്റ്റ് ചെയ്യാൻ പാടില്ല.
കേസില്‍ എതിർ കക്ഷികളായ സംസ്ഥാന സർക്കാർ ഉള്‍പ്പെടെയുള്ളവർക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കേസില്‍ മറ്റ് വാദങ്ങളൊന്നും ഇന്ന് നടന്നിട്ടില്ല. ജയശ്രീയുടെയും ഇന്നലെ അറസ്റ്റിലായ ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാറിന്റെയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.
