ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് പരിക്കേറ്റ യാത്രക്കാരന് 80,000 രൂപ നഷ്ടപരിഹാരം നല്കാൻ ബോംബെ ഹൈക്കോടതി
മുംബൈ: ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് പരിക്കേറ്റ യാത്രക്കാരന് 80,000 രൂപ നഷ്ടപരിഹാരം നല്കാൻ ബോംബെ ഹൈക്കോടതി ഇന്ത്യൻ റെയില്‍വേയോട് ഉത്തരവിട്ടു.ഇരയുടെ തെറ്റ് തെളിയിക്കാൻ കഴിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചു. യാത്രക്കാരന് സ്വയം വരുത്തിവെച്ച പരിക്കായതിനാല്‍ നഷ്ടപരിഹാരം നല്കാൻ കഴിയില്ലെന്നായിരുന്നു സെൻട്രല്‍ റെയില്‍വെയുടെ വാദം. എന്നാല്‍ ഇതും കോടതി തള്ളി.
2018 ജനുവരിയില്‍ ജല്‍ഗാവ് സ്റ്റേഷന് സമീപം ഓടുന്ന ദീർഘദൂര ട്രെയിനില്‍ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് യാത്രക്കാരൻ വീണ് പരിക്കേറ്റത്.എന്നാല്‍ ജല്‍ഗാവ് സ്റ്റേഷനില്‍ ആ ട്രെയിനിന് സ്റ്റോപ്പ് ഇല്ലെന്നായിരുന്നു റെയില്‍വെ നല്കുന്ന വിശദീകരണം.
യാത്രക്കാർ പലപ്പോഴും ഹ്രസ്വ യാത്രകള്‍ക്കായി ദീർഘദൂര ട്രെയിനുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും എല്ലായ്പ്പോഴും സ്റ്റോപ്പുകളെക്കുറിച്ച് അറിഞ്ഞിരിക്കണമെന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
ലോക്കല്‍ ട്രെയിനുകളില്‍ നിന്ന് വ്യത്യസ്തമായി, ദീർഘദൂര ട്രെയിനുകളില്‍ നിര്‍ത്താത്ത സ്റ്റേഷനുകളെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ നല്‍കുന്നില്ലെന്ന് ജസ്റ്റിസ് ജിതേന്ദ്ര ജെയിൻ ഉള്‍പ്പെട്ട ബോംബെ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. എല്ലാ ട്രെയിനുകളും ജല്‍ഗാവില്‍ നിർത്തുമെന്ന ധാരണയിലാണ് യാത്രക്കാരൻ ആ ട്രെയിനില്‍ കയറിയത്. എന്നാല്‍ ആ സമയത്ത് ഒരാള്‍ക്ക് മാനസിക സന്തുലിതാവസ്ഥ നഷ്ടപ്പെടുകയും പരിഭ്രാന്തിയിലാകുകയും ചെയ്യുക സ്വാഭാവികമാണെന്നും കോടതി നിരീക്ഷിച്ചു. ഇതിനെ മനഃപൂർവമോ സ്വയം വരുത്തിവച്ചതോ ആയി കണക്കാക്കരുതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. യാത്രക്കാരന് 80,000 രൂപ നഷ്ടപരിഹാരം 12 ആഴ്ചയ്ക്കുള്ളില്‍ നല്‍കണമെന്ന് ബെഞ്ച് റെയില്‍വേ അധികൃതരോട് നിർദ്ദേശിച്ചു.
