യുവാവ് ഭാര്യയെ തലക്കടിച്ചു കൊന്നു, രണ്ട് വയസുകാരനെ വനത്തില്‍ ഉപേക്ഷിച്ചു
ഭോപ്പാൽ പ്പാല്‍: മധ്യപ്രദേശിലെ റെയ്സനില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം രണ്ട് വയസുള്ള മകനെ വനത്തില്‍ ഉപേക്ഷിച്ചു. ബീഗംഗഞ്ച് സ്വദേശി രാജേന്ദ്ര അഹിർവാരാണ് ഭാര്യ ജ്യോതിയെ കല്ലുകൊണ്ട് തലക്കടിച്ച് കൊല്ലുകയും മകനെ വനത്തില്‍ ഉപേക്ഷിക്കുകയും ചെയ്തത്.മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കാമെന്ന് പറഞ്ഞ് ജ്യോതിയെയും മകനെയും കൂട്ടി രാജേന്ദ്ര വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു. എന്നാല്‍ ബീഗംഗഞ്ചിലേക്ക് പോകുന്നതിനുപകരം ഹൈദർഗഡിന് സമീപമുള്ള വനപ്രദേശത്തേയ്ക്കാണ് ഇയാള്‍ കൊണ്ടുപോയത്. വനത്തിനുള്ളില്‍ വച്ച് രാജേന്ദ്ര, ജ്യോതിയെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം കുഞ്ഞിനെ വനത്തില്‍ ഉപേക്ഷിച്ചു.
ജ്യോതിയും മകനും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. സംശയത്തിന്റെ അടിസ്ഥാനത്തില്‍ രാജേന്ദ്രയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തറിയുന്നത്.
ഉടൻ തന്നെ പോലീസ് തിരച്ചില്‍ നടത്തുകയും 10 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവില്‍ കുഞ്ഞിനെ ജീവനോടെ കണ്ടെത്തുകയും ചെയ്തു. കുഞ്ഞിന് പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി.
ഭാര്യയുടെ സ്വഭാവത്തിലുള്ള സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
