Latestകേരളം

ലഗേജുമായി ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക.. , അധികമായാൽ ആറിരട്ടി പിഴ!

വിമാനയാത്രയിൽ നിശ്ചയിക്കപ്പെട്ട ലഗേജിൽ കൂടുതൽ ഒരിക്കലും അനുവദനീയമല്ല. ചെക്ക് ഇൻ സമയത്ത് തന്നെ അതിന് ഒരു തീരുമാനമാകും. എന്നാൽ, ട്രെയിൻ യാത്രയിൽ അങ്ങനെയല്ല. ട്രെയിനിൽ കയറുന്നതിന് മുൻപ് പ്രത്യേക പരിശോധന ഒന്നും ഇല്ലാത്തതിനാൽ പരമാവധി ലഗേജ് കൊണ്ടുപോകാൻ ശ്രമിക്കുന്നവർ ആയിരിക്കും ദീർഘദൂര യാത്രക്കാർ. എന്നാൽ, ഇന്ത്യൻ റെയിൽവേയിലും ഇത്തരത്തിൽ ലഗേജ് കൊണ്ടുപോകുന്നതിന് പരിധികളുണ്ട്. വളരെ കർശനമായ നിയമങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ഇന്ത്യൻ റെയിൽവേയ്ക്ക് ഉള്ളത്.

കഴിഞ്ഞയിടെ ഇതുമായി ബന്ധപ്പെട്ട് സൗത്ത് – സെൻട്രൽ റെയിൽവേ സോഷ്യൽമീഡിയ പ്ലാറ്റ്ഫോം ആയ എക്സിൽ പങ്കുവച്ച ഒരു കുറിപ്പ് ഇത് വ്യക്തമാക്കുന്നതാണ്. അതിൽ നിശ്ചയിച്ചിരിക്കുന്നതിൽ കൂടുതൽ ലഗേജുമായി പോകുന്നത് അധിക ചാർജുകൾ ഈടാക്കുന്നതിനോ പിഴ ഈടാക്കുന്നതിനോ കാരണമാകും.

∙ട്രെയിനിൽ എത്ര ലഗേജ് കൊണ്ടുപോകാം
എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച കുറിപ്പിൽ നിങ്ങൾക്ക് അനുവദനീയമായതിലും കൂടുതൽ ലഗേജുകൾ ട്രെയിനിൽ കൊണ്ടുപോകാറുണ്ടോ എന്നാണ് ഇന്ത്യൻ റെയിൽവേ ചോദിക്കുന്നത്. ഒപ്പം, അധിക ചാർജുകൾ ഒഴിവാക്കാൻ യാത്ര ആരംഭിക്കുന്നതിന് മുൻപ് ലഗേജിന്റെ ഭാരപരിധി പരിശോധിക്കണമെന്നും അഭ്യർഥിക്കുന്നു.

ഓരോ ക്ലാസിനും അനുവദനീയമായ ലഗേജ് ഭാരപരിധി

എസി ഫസ്റ്റ് ക്ലാസ് (1A): 70 കിലോഗ്രാം വരെ

എസി 2-ടയർ (2A): 50 കിലോഗ്രാം വരെ

എസി 3-ടയർ (3A): 40 കിലോഗ്രാം വരെ

സ്ലീപ്പർ ക്ലാസ് (SL): 40 കിലോഗ്രാം വരെ

സെക്കൻഡ് സിറ്റിങ് (2S): 35 കിലോഗ്രാം വരെ

ഇത് ഫ്രീ അലവൻസ് ആയാണ് യാത്രയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതായത്, അധിക ചാർജുകൾ ഒന്നും നൽകാതെ നിങ്ങൾ യാത്ര ചെയ്യുന്ന അതേ കമ്പാർട്ട്മെന്റിൽ തന്നെ ഈ ലഗേജുകളും ഒപ്പം കൊണ്ടു പോകാവുന്നതാണ്. അതേസമയം, മാർജിനൽ അലവൻസിൽ അനുവദനീയമായതിലും കൂടുതൽ ലഗേജ് നിങ്ങൾക്ക് കൊണ്ടുപോകാവുന്നതാണ് പക്ഷേ, ചെറിയൊരു ചാർജ് ഈടാക്കും. മാക്സിമം ലിമിറ്റ് എന്നാൽ പണമടച്ചാലും ഒരു പരിധിയുണ്ട് അതിൽ കൂടുതൽ ലഗേജ് കൊണ്ടുപോകാൻ കഴിയില്ല.

∙അധികമായി പാക്ക് ചെയ്താൽ എന്ത് സംഭവിക്കും
മുൻകൂട്ടി അറിയിപ്പ് നൽകി അധികമായി പാക്ക് ചെയ്താൽ സാധാരണനിരക്കിനേക്കാൾ 1.5 ഇരട്ടി ഈടാക്കും. എന്നാൽ, അധികമായുള്ള ലഗേജിനെക്കുറിച്ച് അറിയിപ്പ് നൽകാതിരിക്കുകയും പിടിക്കപ്പെടുകയും ചെയ്താൽ അധികമാകുന്ന ഭാരത്തിന് അനുസരിച്ച് പിഴ വർധിക്കും. ചക്കരക്കൽ വാർത്ത. ലഗേജിന്റെ അധികഭാരം മാർജിനൽ പരിധിക്കുള്ളിൽ ആണെങ്കിൽ യാത്രക്കാർ നിരക്കിന്റെ 1.5 മടങ്ങ് നൽകണം. ഭാരം സൗജന്യ അലവൻസിനും അപ്പുറത്തേക്ക് പോയാൽ ആറു മടങ്ങ് വലിയ നിരക്ക് ഈടാക്കും. എന്നാൽ, ലഗേജ് പരിധി പരമാവധിക്കും പുറത്തേക്ക് പോകുകയാണെങ്കിൽ നിരക്കിന്റെ ആറു മടങ്ങ് പിഴയ്ക്കൊപ്പം കുറഞ്ഞത് 50 രൂപ കൂടി ഈടാക്കും.