Latestകേരളം

ആനക്കൊമ്പുകൾ വനംവകുപ്പിന് കൈമാറാൻ മോഹൻലാൽ

കൊച്ചി: വർഷങ്ങളായി വിവാദങ്ങളിൽ നിറഞ്ഞ ആനക്കൊമ്പ് ഒടുവിൽ വനംവകുപ്പിന് കൈമാറാൻ നടൻ മോഹൻലാൽ തയാറെടുക്കുന്നു. ഇതുസംബന്ധിച്ച ഔദ്യോഗിക അപേക്ഷ മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്ഒ) പി. കാർത്തിക് ഐഎഫ്എസിന് കഴിഞ്ഞ മാർച്ചിൽ താരം സമർപ്പിച്ചു. അപേക്ഷയിൽ തുടർനടപടികൾ സ്വീകരിക്കുന്നതിനായി ഇത് ചീഫ് വൈൽഡ് ലൈഫ് വാർഡന് കൈമാറിയിരിക്കുകയാണ്.

1972-ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതിയില്ലാതെ അനക്കൊമ്പടക്കമുള്ള വസ്തുക്കൾ ആർക്കും കൈവശം വെക്കാനാവില്ല. വന്യജീവി സംരക്ഷണ നിയമത്തിലെ 40(4) വകുപ്പ് പ്രകാരം സർക്കാരിന് പ്രത്യേക സാഹചര്യത്തിൽ ഇളവനുവദിക്കാം.

ഹൈക്കോടതിയുടെ നിരീക്ഷണത്തെത്തുടർന്ന് വനംവകുപ്പ് പ്രഖ്യാപിച്ച ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ചാണ് മോഹൻലാൽ തന്റെ കൈവശമുള്ള ആനക്കൊമ്പ് സറണ്ടർ ചെയ്യാൻ ഒരുങ്ങുന്നത്. അപേക്ഷയ്ക്ക് പിന്നാലെ വനംവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ കൊച്ചിയിലെ മോഹൻലാലിന്റെ വസതിയിലെത്തി അന്വേഷണം നടത്തി.

മോഹൻലാലിന്റെ കൈവശമുള്ള രണ്ടു ജോഡി ആനക്കൊമ്പുകൾക്കും ആനക്കൊമ്പിൽ തീർത്ത 13 കരകൗശലവസ്തുക്കൾക്കും ഉടമസ്ഥതാ സർട്ടിഫിക്കറ്റ് നൽകിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. നടപടിക്രമങ്ങൾ പാലിച്ചല്ല സർട്ടിഫിക്കറ്റ് നൽകിയതെന്ന് വിലയിരുത്തിയാണ് കോടതി നടപടി. വന്യജീവി സംരക്ഷണ നയിമത്തിലെ 40(4) വകുപ്പ് പ്രകാരം ഇക്കാര്യത്തിൽ സർക്കാരിന് വീണ്ടും വിജ്ഞാപനം പുറപ്പെടുവിക്കാൻ സ്വാതന്ത്രമുണ്ടെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. വ്യക്തികൾക്കോ ഒരുവിഭാഗം ആളുകൾക്കോ തങ്ങളുടെ കൈവശമുള്ള വന്യജീവി ഉൽപന്നങ്ങളുടെ ശേഖരം വെളിപ്പെടുത്തുന്നതിനും നിയമനടപടികളിൽ നിന്ന് പരിരക്ഷ നേടുന്നതിനുമായി സംസ്ഥാന സർക്കാരിന് പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാമെന്നായിരുന്നു കോടതി അന്ന് നിരീക്ഷിച്ചത്.

മോഹൻലാലിന്റെ കൊച്ചി തേവരയിലെ വീട്ടിൽ ആദായനികുതി വകുപ്പ് 2011 ഓഗസ്റ്റിൽ നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പുകൾ കണ്ടെത്തിയത്. കേസ് പിന്നീട് വനംവകുപ്പിന് കമൈറി. ഇതിനിടെ സർക്കാർ ആനക്കൊമ്പുകളുടെയും മറ്റ് കരകൗശല വസ്തുക്കളുടെയും ഉടമസ്ഥത മോഹൻലാലിന് അനുവദിച്ച് 2016-ൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.