വാട്സ്ആപ്പിലൂടെ സൗഹൃദം, ‘ഇംഗ്ലണ്ടിലെ ഡോക്ടര്‍’ എന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്; പയ്യന്നൂര്‍ സ്വദേശിനിക്ക് നഷ്ടമായത് 14 ലക്ഷം രൂപ
ഇംഗ്ലണ്ടിലെ ഡോക്ടറാണെന്ന് വിശ്വസിപ്പിച്ച് വാട്സ്ആപ്പിലൂടെ സൗഹൃദം സ്ഥാപിച്ച തട്ടിപ്പുകാരൻ കണ്ണൂർ പയ്യന്നൂർ സ്വദേശിനിയായ 38കാരിയില്‍ നിന്ന് 14 ലക്ഷം രൂപ തട്ടിയെടുത്തു.ചാറ്റിംഗിലൂടെ യുവതിയുമായി അടുപ്പം സ്ഥാപിച്ച ശേഷമാണ് തട്ടിപ്പുകാരൻ തന്റെ പദ്ധതി നടപ്പാക്കിയത്.
കഴിഞ്ഞ ദിവസം താൻ യുവതിയെ നേരിട്ട് കാണാനായി ഇന്ത്യയിലേക്ക് എത്തിയിട്ടുണ്ടെന്ന് തട്ടിപ്പുകാരൻ വിശ്വസിപ്പിച്ചു. തുടർന്ന് വിമാനത്താവളത്തിലിറങ്ങിയ തന്നെ കസ്റ്റംസ് വിഭാഗം തടഞ്ഞുവെച്ചിരിക്കുകയാണെന്നും, അവിടെ നിന്ന് പുറത്തിറങ്ങാൻ അടിയന്തരമായി പണം ആവശ്യമാണെന്നും അയാള്‍ ആവശ്യപ്പെട്ടു.
ഇതനുസരിച്ച് തട്ടിപ്പുകാരൻ നല്കിയ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് യുവതി ഘട്ടംഘട്ടമായി 14 ലക്ഷം രൂപ കൈമാറി. പണം അയച്ചുകൊടുത്തതിന് ശേഷം വാട്സ്ആപ്പ് സന്ദേശങ്ങള്‍ക്കും ഫോണ്‍ കോളുകള്‍ക്കും മറുപടി ലഭിക്കാതായതോടെയാണ് താൻ വഞ്ചിക്കപ്പെടുകയായിരുന്നെന്ന് യുവതിക്ക് മനസ്സിലായത്.
സംഭവത്തില്‍ പയ്യന്നൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തട്ടിപ്പുകാരൻ ഉപയോഗിച്ച ബാങ്ക് അക്കൗണ്ടുകളും ഫോണ്‍ നമ്പറുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം.അപരിചിതരില്‍ നിന്നുള്ള ഇത്തരം സന്ദേശങ്ങളിലും സാമ്പത്തിക സഹായ അഭ്യർത്ഥനകളിലും വഞ്ചിക്കപ്പെടരുതെന്ന് പോലീസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി. സോഷ്യല്‍ മീഡിയയിലൂടെയും മെസേജിംഗ് ആപ്പുകളിലൂടെയും പരിചയപ്പെടുന്നവർക്ക് പണം നല്‍കുന്നതിന് മുൻപ് അവരുടെ ഐഡന്റിറ്റി ഉറപ്പുവരുത്തണമെന്നും അധികൃതർ അറിയിച്ചു.
