Latestകേരളം

ബെംഗളൂരുവിലെ ഇന്ദിരാ കാൻ്റീനുകള്‍ കൊച്ചിയിലും വരുന്നു; 10 രൂപയ്ക്ക് പ്രഭാതഭക്ഷണവും അത്താഴവും; പദ്ധതി നടപ്പാക്കാൻ കോര്‍പറേഷൻ

കർണാടകത്തിലെ കോണ്‍ഗ്രസ് സർക്കാർ ബെംഗളൂരുവില്‍ നടപ്പാക്കിയ ഇന്ദിരാ കാൻ്റീനുകള്‍ കൊച്ചി കോർപറേഷൻ പരിധിയിലേക്കും എത്തിക്കാൻ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഭരണസമിതി.തമിഴ്നാട് സർക്കാരിൻ്റെ ‘അമ്മ ഉണവഗം’ പദ്ധതിയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 2017ല്‍ സിദ്ധരാമയ്യ സർക്കാർ നടപ്പിലാക്കിയ ഇന്ദിരാ കാൻ്റീനുകള്‍ കർണാടക സർക്കാരിൻ്റെ ജനപ്രിയ പദ്ധതികളില്‍ ഒന്നാണ്. നഗരത്തിലുടനീളം പ്രവർത്തിക്കുന്ന 200 ഓളം ഇന്ദിരാ കാൻ്റീനുകളില്‍നിന്ന് അഞ്ച് രൂപയ്ക്ക് പ്രഭാതഭക്ഷണവും 10 രൂപയ്ക്ക് ഉച്ചഭക്ഷണവും അത്താഴവും ലഭ്യമാകും. സമാന പദ്ധതി കൊച്ചിയിലേക്കും കൊണ്ടുവരാനാണ് മേയർ വികെ മിനിമോളുടെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ തീരുമാനം.

കൊച്ചി നഗരം നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി കോർപറേഷൻ ആവിഷ്കരിച്ച 50 ദിന കർമപദ്ധതികളിലാണ് ഇന്ദിരാ കാൻ്റീനും ഉള്‍പ്പെടുന്നത്. എല്ലാവർക്കും താങ്ങാനാവുന്ന വിലയില്‍ ഭക്ഷണം നല്‍കുന്നതിനായി ഇന്ദിര കാന്റീനുകള്‍ ആരംഭിക്കുമെന്ന് മേയർ വികെ മിനിമോള്‍ അറിയിച്ചു. ആദ്യ ഘട്ടത്തില്‍, നോർത്ത് പരമര റോഡിലും പശ്ചിമ കൊച്ചിയിലെ ഫോർട്ട് കൊച്ചിയിലും സമൃദ്ധി@കൊച്ചിയുമായി സഹകരിച്ച്‌ ഇന്ദിര കാന്റീനുകള്‍ പ്രവർത്തനം ആരംഭിക്കും. വളരെ താങ്ങാനാവുന്ന നിരക്കില്‍ പ്രഭാതഭക്ഷണവും അത്താഴവും ഈ കാന്റീനുകള്‍ നല്‍കുമെന്നും മേയർ അറിയിച്ചു.രണ്ടാംഘട്ടത്തില്‍ 10 രൂപയ്ക്ക് പ്രഭാതഭക്ഷണവും അത്താഴവും നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനാണ് കോർപറേഷൻ്റെ തീരമാനം. നഗരത്തിലെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും ഇന്ദിര കാന്റീനുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.