ആധാര്‍ ദുരുപയോഗം ചെയ്താല്‍ ഒരുകോടിവരെ പിഴ; വിജ്ഞാപനമിറക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : ആധാര്‍ നിയമലംഘനങ്ങള്‍ക്ക് ഒരു കോടി രൂപ പിഴ ചുമത്താന്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിക്ക് അധികാരം നല്‍കുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിയമം.

മറ്റൊരാളുടെ ബയോ മെട്രിക്ക് വിവരങ്ങള്‍ ചോര്‍ത്തുന്നത് കുറ്റമാണ്. ചട്ടം നിലവില്‍ വന്നതോടെ നിയമലംഘനങ്ങള്‍ നിരീക്ഷിക്കാന്‍ ഉദ്യോഗസ്ഥരെ നിയമിക്കാനും അതോറിറ്റിക്ക് സാധിക്കും. ആധാര്‍ അതോറിറ്റിയുടെ തീര്‍പ്പുകള്‍ക്കെതിരെ ഡിസ്പ്യൂട്സ് സെറ്റില്‍മെന്റ് ആന്റ് അപ്ലേറ്റ് ട്രൈബ്യൂണില്‍ അപ്പീല്‍ നല്‍കാം. ലംഘനങ്ങളില്‍ നടപടിയെടുക്കാനും പരാതി പരിഹാരത്തിനുമായി നിയമിക്കുന്ന ഉദ്യോഗസ്ഥന് പത്ത് വര്‍ഷത്തെ സര്‍വീസ് വേണമെന്ന് നിര്‍ദേശമുണ്ട്.

നിയമം, മാനേജ്മെന്റ്, ഐ.ടി, വാണിജ്യം എന്നീ വിഷയങ്ങളിലൊന്നിലെങ്കിലും മൂന്ന് വര്‍ഷത്തെ വിദഗ്ദ്ധ പരിചയമുണ്ടാകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. 2019 ലെ ആധാര്‍ നിയമത്തിന് അനുസൃതമായാണ് ചട്ടങ്ങള്‍ ഐ.ടി മന്ത്രാലയം വിജ്ഞാപനം ചെയ്തത്. നിയമലംഘകര്‍ക്ക് നടപടിക്ക് മുമ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ആരോപണവിധേയരോട് വിശദീകരണം തേടുകയും വേണമെന്ന് പുതിയ നിയമത്തിലുണ്ട്.