ഓണക്കോടിക്കൊപ്പം കൗൺസിലർമാർക്ക് 10,000 രൂപയും, തൃക്കാക്കര നഗരസഭയിൽ വിവാദം

കൊച്ചി : ഓണം പ്രമാണിച്ച് കൗൺസിലർമാർക്ക് ഓണക്കോടിയും പണവും. യുഡിഎഫ് ഭരിക്കുന്ന തൃക്കാക്കര നഗരസഭയിലാണ് സംഭവം. പണത്തിന്റെ ഉറവിടത്തിൽ സംശയം തോന്നിയ കൗൺസിലർമാർ വിജിലൻസിൽ പരാതി നൽകി.

ഓരോ അംഗത്തിനും 15 ഓണക്കോടികളും, 10,000 രൂപയുമാണ് നഗരസഭാ അദ്ധ്യക്ഷ അജിത തങ്കപ്പൻ നൽകിയത്. അംഗങ്ങളെ ക്യാബിനിലേക്ക് വിളിച്ച് വരുത്തി രഹസ്യമായായിരുന്നു കൈമാറ്റം. എന്നാൽ സമ്മാന കിറ്റിൽ പണം ഉണ്ടെന്ന് കണ്ടതോടെ 18 ഓളം കൗൺസിലർമാർ ഇത് മടക്കി നൽകി. നഗരസഭാ അദ്ധ്യക്ഷ പണം കൈമാറുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

കൗൺസിലിൽ അദ്ധ്യക്ഷയ്‌ക്ക് പുറമേ 42 കൗൺസിലർമാരാണ് ഉള്ളത്. ഇവർക്ക് ഓണക്കോടിയും, പണവും നൽകാൻ നഗരസഭയിൽ ഫണ്ടില്ല. ഇതാണ് പണത്തിന്റെ ഉറവിടവുമായി ബന്ധപ്പെട്ട സംശയത്തിന് കാരണം. അഴിമതിയിലൂടെ ലഭിച്ച പണമാണ് അദ്ധ്യക്ഷ വിതരണം ചെയ്തതെന്ന് പ്രതിപക്ഷം ആരോപിച്ചു