കുടുംബശ്രീ മിഷൻ രണ്ട് ലക്ഷം പതാകകൾ തയ്യാറാക്കും

‘ഹർ ഘർ തിരംഗ’: ആഗസ്റ്റ് 13 മുതൽ 15 വരെ വീടുകളിൽ ദേശീയപതാക ഉയർത്തുക-കലക്ടർ

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷം ‘ആസാദി കാ അമൃത്’ മഹോത്സവത്തോടനുബന്ധിച്ചുള്ള ‘ഹർ ഘർ തിരംഗ’ പരിപാടിയുടെ ഭാഗമായി ആഗസ്റ്റ് 13 മുതൽ 15 വരെ ജില്ലയിലെ എല്ലാ വീടുകളിലും ദേശീയപതാക ഉയർത്തണമെന്ന് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ അഭ്യർഥിച്ചു. ദേശീയ പതാകയ്ക്ക് കൂടുതൽ ആദരവ് നൽകുന്നതിനും ദേശീയോദ്ഗ്രഥനത്തിന് പ്രചോദനം നൽകുന്നതിനും പൗരന്മാർക്ക് ദേശീയ പതാകയുമായി വൈകാരിക ബന്ധം വളർത്തുന്നതിനുമാണ് ‘ഹർ ഘർ തിരംഗ’. ദേശീയപതാകയുടെ ഉൽപാദനത്തിലും വിതരണത്തിലും ഉപയോഗത്തിലും 2002ലെ ഇന്ത്യൻ ദേശീയപതാക നിയമത്തിലെ വ്യവസ്ഥകൾ പരിപൂർണമായും പാലിക്കണമെന്ന് കലക്ടർ അറിയിച്ചു. ഹർ ഘർ തിരംഗയുടെ ഭാഗമായി ദേശീയപതാക തുറസ്സായ സ്ഥലത്തും വീടുകളിലും പകലും രാത്രിയിലും പറത്താമെന്ന ഭേദഗതി നിയമത്തിൽ വരുത്തിയിട്ടുണ്ട്. പതാക തുറസ്സായ സ്ഥലത്താണെങ്കിൽ കാലാവസ്ഥ എന്തുതന്നെ ആയാലും നേരം പുലർന്ന ശേഷം ഉയർത്തി അസ്തമയത്തിനു മുമ്പ് താഴ്ത്തണമെന്നായിരുന്നു നേരത്തെയുള്ള നിയമം. അതുപോലെ ഭേദഗതി പ്രകാരം കൈകൊണ്ട് നെയ്‌തോ യന്ത്രം കൊണ്ട് നെയ്‌തോ കോട്ടൻ, പോളിസ്റ്റർ, കമ്പിളി, സിൽക്ക് ഖാദി തുണികൾ ഉപയോഗിച്ചോ ദേശീയ പതാക നിർമ്മിക്കാം.
വീടുകളിൽ ഉയർത്താനായി രണ്ട് ലക്ഷം പതാകകൾ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ നിർമ്മിക്കും. മൂവർണത്തിൽ പ്രിൻറഡ് കോട്ടൺ തുണി തമിഴ്‌നാട്ടിൽനിന്ന് മൊത്തമായി വാങ്ങിച്ച് കുടുംബശ്രീയുടെ ജില്ലയിലെ 22 അപ്പാരൽ യൂനിറ്റുകൾ, പഞ്ചായത്തുകളിലെ നൂറോളം ടൈലറിങ്ങ് യൂനിറ്റുകൾ എന്നിവ മുഖേനയാണ് 30 ഇഞ്ച് നീളവും 20 ഇഞ്ച് വീതിയുമുള്ള ദേശീയപതാക തയ്യാറാക്കുന്നത്. ഇവ സ്‌കൂളുകൾ മുഖേനയും കുട്ടികൾ ഇല്ലാത്ത വീടുകളിൽ തദ്ദേശ സ്ഥാപനങ്ങൾ മുഖേനയുമാണ് വിൽപന നടത്തുക. ആഗസ്റ്റ് 12നകം വിതരണം പൂർത്തിയാക്കുമെന്ന് കുടുംബശ്രീ ജില്ലാ മിഷൻ അറിയിച്ചു. യോഗത്തിൽ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർ ടിജെ അരുൺ, കുടുംബശ്രീ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഡോ. എം സുർജിത്, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ പി വി രവീന്ദ്രകുമാർ, ഖാദി വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് പ്രൊജക്ട് കോ ഓർഡിനേറ്റർ എ കെ അജിത് കുമാർ, എഡിസി ജനറൽ അബ്ദുൾ ജലീൽ, ഡിഡി എജുക്കേഷൻ ഓഫീസിലെ വിപി സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.