കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

ന്യുഡൽഹി: ഇന്ത്യൻ നിർമിത കോവിഡ് വാക്സിനായ കോവാക്സിന് ഒടുവിൽ ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ) യുടെ അംഗീകാരം. 18 വയസും അതിന് മുകളിലുള്ളവർക്കും അടിയന്തര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക ഉപദേശക സംഘം ശുപാർശ ചെയ്തു.

പൂർണ്ണമായും ഇന്ത്യൻ നിർമിതിയായ കോവാക്സിൻ ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെകും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും ചേർന്നാണ് ഉത്പാദിപ്പിച്ചത്. ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കുന്നതോടെ കോവാക്സിൻ എടുത്തവർക്ക് വിദേശ രാജ്യങ്ങളിലേക്ക് പോകുന്നതിനുള്ള തടസ്സം നീങ്ങും.

നിലവിൽ വിദേശത്തേക്ക് പോകുന്നവർ ഓക്സ്ഫഡ് സർവലാശാല ഉത്പാദിപ്പിച്ച കോവിഷീൽഡ് വാക്സിൻ എടുക്കുന്നതിനാണ് താത്പര്യം കാണിച്ചിരുന്നത്. ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഷീൽഡിന് നേരത്തെ തന്നെ ലോകാരോഗ്യ സംഘടന അനുമതി നൽകിയിട്ടുണ്ട്