പ്രേംനസീറിന്റെ വീട് വില്‍ക്കില്ലെന്ന് വ്യക്തമാക്കി മകള്‍ റീത്ത.

പ്രേംനസീറിന്റെ വീട് വില്‍ക്കില്ലെന്ന് വ്യക്തമാക്കി മകള്‍ റീത്ത.വാടകക്കാരെ ഒഴിവാക്കാന്‍ പറഞ്ഞതാണ് വാര്‍ത്തയായത് എന്നാണ് റീത്ത പറയുന്നത്. വീട് വില്‍ക്കുന്നുണ്ടെന്ന് വാര്‍ത്ത വന്നതിന് ശേഷം നിരവധി ഓഫറുകള്‍ വരുന്നുണ്ടെന്നും എന്നാല്‍ വീട് നവീകരിച്ച്‌ ഹോളിഡേ ഹൗസായി ഉപയോഗിക്കാനാണ് മകള്‍ തീരുമാനിച്ചിരിക്കുന്നതെന്നും ചാനലിന് നല്‍കിയ അഭിമുഖത്തില്‍ റീത്ത വ്യക്തമാക്കി.

‘നേരത്തെ സ്‌കൂളിന് വീട് വാടകയ്ക്ക് നല്‍കിയിരുന്നു. അവരത് നാശമാക്കിയപ്പോള്‍ അത് നിര്‍ത്തി. ആര്‍ക്കും കൊടുക്കുന്നില്ല. ഇടയ്ക്ക് പോയി വൃത്തിയാക്കും. കൃഷിയൊക്കെ ചെയ്യുന്നുണ്ട്. ഇടയ്ക്ക് ഒരു പാര്‍ട്ടി വന്ന് ഓഫീസ് ആയി ഉപയോഗിക്കാന്‍ ചോദിച്ചിരുന്നു. മകള്‍ രേഷ്മയോട് ചോദിച്ചപ്പോള്‍ ആര്‍ക്കും കൊടുക്കണ്ട എന്നാണ് പറഞ്ഞത്. ഒരാള്‍ വീട് വാങ്ങാന്‍ നില്‍ക്കുന്നുണ്ട് വില്‍ക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് കൊടുക്കും. അപ്പോള്‍ വാടകയ്ക്ക് കൊടുത്താല്‍ അതൊരു തടസമാകുമെന്ന് അവരോട് പറഞ്ഞു. ആ സംഭവത്തിന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ വാര്‍ത്ത കാണുന്നത്. വാടകക്കാരെ ഒഴിവാക്കാന്‍ പറഞ്ഞതാണ് ഇപ്പോള്‍ വാര്‍ത്തയായി മാറിയത്.’- റീത്ത പറഞ്ഞു.

ലൈല കോട്ടേജ് കെട്ടി തീര്‍ന്നപ്പോഴാണ് താന്‍ ജനിച്ചതെന്നും നാട്ടിലുള്ളപ്പോള്‍ അച്ഛന്‍ താമസിച്ചിരുന്നത് ഈ വീട്ടിലായിരുന്നെന്നും അവര്‍ വ്യക്തമാക്കി. സര്‍ക്കാരിന് വീട് വിട്ട് നല്‍കില്ലെന്നും റീത്ത പറഞ്ഞു. അതിനായി ആരും സമീപിച്ചിട്ടില്ലെന്നും വ്യക്തമാക്കി. തിരുവനന്തപുരം ചിറയന്‍കീഴ് പുലിമൂട് ജം​ഗ്ഷനു സമീപം 1956ലാണ് മകള്‍ ലൈലയുടെ പേരില്‍ പ്രേം നസീര്‍ വീട് പണിയുന്നത്. 50 സെന്റും വീടും ഉള്‍പ്പെടുന്ന സ്ഥലം പ്രേം നസീറിന്റെ ഇളയ മകള്‍ റീത്തയുടെ മകള്‍ രേഷ്മയുടെ ഉടമസ്ഥതയിലാണ്. വീട് വില്‍ക്കുന്നതായി വാര്‍ത്ത വന്നതിനു പിന്നാലെ നസീറിന്റെ ഓര്‍മകളുള്ള വീട് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യവുമായി നിരവധി പേരാണ് എത്തിയത്