മുന്‍ കേന്ദ്രമന്ത്രി അജിത് സിങ് കോവിഡ് ബാധിച്ച് മരിച്ചു

ലഖ്നൗ: രാഷ്ട്രീയ ലോക്ദൾ നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അജിത് സിങ്(82) അന്തരിച്ചു. ഏപ്രിൽ 20ന് അർജിത് സിങിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ശ്വാസകോശ അണുബാധയെ തുടർന്ന് ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം.

രോഗം ഗുരുതരമായ അജിത് സിസിങിന്റെ ആരോഗ്യനില ബുധനാഴ്ച രാത്രിയോടെ വഷളാവുകയും വ്യാഴാഴ്ച രാവിലെ മരണം സംഭവിക്കുകയുമായിരുന്നു.

അജിത് സിങ്ങിന്റെ മകനും മുന്‍ എംപിയുമായ ജയന്ത് ചൗധരിയാണ് സോഷ്യല്‍ മീഡിയ വഴി മരണവിവരം പുറത്തുവിട്ടത്. മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍ സിങ്ങിന്റെ മകനാണ്. ഏഴുവര്‍ഷം അദ്ദേഹം എംപിയായും കേന്ദ്രമന്ത്രിയായും പ്രവര്‍ത്തിച്ചു. നരസിംഹ റാവു മന്ത്രിസഭയിലും 2001 മുതല്‍ 2003 വരെ വാജ്‌പേയ് മന്ത്രിസഭയില്‍ കാര്‍ഷി വകുപ്പും 2011ലെ യുപിഎ മന്ത്രിസഭയില്‍ സിവില്‍ ഏവിയേഷന്‍ വകുപ്പും കൈകാര്യം ചെയ്തു. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുസാഫര്‍നഗറില്‍നിന്ന് മല്‍സരിച്ചെങ്കിലും തോല്‍വി ഏറ്റുവാങ്ങി.

പടിഞ്ഞാറന്‍ യുപിയില്‍ ചൗധരി അജിത് സിങ്ങിനെ ഒരു പ്രധാന ജാട്ട് നേതാവായാണ് കണക്കാക്കിയിരുന്നത്. ഖരഗ്പൂരില്‍നിന്നാണ് ചൗധരി അജിത് സിങ് ബിടെക് ബിരുദമെടുത്തത്. കംപ്യൂട്ടര്‍ ശാസ്ത്രജ്ഞനായിരുന്ന അദ്ദേഹം 1960 കളില്‍ ഐബിഎമ്മില്‍ പ്രവര്‍ത്തിച്ച ആദ്യത്തെ ഇന്ത്യക്കാരില്‍ ഒരാളായിരുന്നു.