മുൻമന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ചോദ്യം ചെയ്യൽ ആരംഭിച്ചു.

മൂവാറ്റുപുഴ : പാലാരിവട്ടം മേൽപ്പാലം കേസിൽ മുൻമന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ചോദ്യം ചെയ്യൽ ആരംഭിച്ചു.

വിജിലൻസ് ഡിവൈഎസ്പി ശ്യാം കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തി. രാവിലെ ഒമ്പതുമുതൽ 12 വരെയും ഉച്ചകഴിഞ്ഞ് മൂന്നുമുതൽ അഞ്ചുവരെയുമാണ് വിജിലൻസ് ജഡ്ജി ജോബിൻ സെബാസ്റ്റ്യൻ സമയമനുവദിച്ചിരിക്കുന്നത്.

ഇബ്രാഹിം കുഞ്ഞിനെ ഒരുദിവസംകൂടി ആശുപത്രിയിൽ ചോദ്യംചെയ്യാൻ വിജിലൻസിന് മൂവാറ്റുപുഴ വിജിലൻസ് കോടതി അനുവാദം നൽകുകയായിരുന്നു.

കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കണം ചോദ്യം ചെയ്യലെന്നും ഓരോ മണിക്കൂറിനുമിടയിൽ 15 മിനിറ്റ് വിശ്രമമനുവദിക്കണമെന്നും ഉത്തരവിലുണ്ടായിരുന്നു.

ജാമ്യം ഹർജിയുമായി ഇബ്രാഹിം കുഞ്ഞ് കോടതിയെ സമീപിച്ചപ്പോഴാണ് കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് വിജിലൻസ് സംഘം അറിയിക്കുകയും കോടതി അനുമതി നൽകുകയും ചെയ്തത്.