ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണം; അമിത് ഷായ്ക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണം എന്നാവശ്യപ്പെട്ട് അമിത് ഷായ്ക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കത്തയച്ചു’

കത്തിൻ്റെ പൂർണ രൂപം

ലക്ഷദ്വീപിലെ പുതിയ സാഹചര്യങ്ങൾ ഏറെ വേദനയുണ്ടാക്കുന്നതാണ് . ഇത് സംബന്ധിച്ച് അഡ്മിനിസ്ട്രേറ്ററെ തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെട്ടു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. എനിക്ക് ഏറെ ഹൃദയബന്ധമുള്ള നാടാണ് ലക്ഷദ്വീപ്. കഴിഞ്ഞ ഡിസംബറിൽ എല്ലാ കീഴ്വഴക്കങ്ങളെയും അട്ടിമറിച്ചു കൊണ്ട് ഗുജറാത്തിലെ ബി ജെ പി നേതാവിനെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചത് സംഘപരിവാറിന്റെ അജണ്ട നടപ്പിലാക്കാനാണ്. നൂറു ശതമാനം മുസ്ലിം മതവിഭാഗത്തിൽ പെട്ടവരുള്ള ദ്വീപ് സമൂഹത്തിൽ ബീഫ് നിരോധനം ഉൾപ്പടെ കഴിഞ്ഞ ആറ് മാസം ഈ അഡ്മിനിസ്ട്രേറ്റർ എടുത്ത നടപടികളെല്ലാം അവിടുത്തെ ജനങ്ങളുടെ സമാധാന ജീവിതത്തെ ഇല്ലാതെയാക്കുന്നതാണ്.

ജില്ലാ പഞ്ചായത്തിന്റെ അധികാരങ്ങൾ വെട്ടിക്കുറച്ചതുൾപ്പടെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ അവരുടെ പ്രതിഷേധത്തെ പോലും ഇല്ലാതെയാക്കുവാനുള്ള നടപടിയാണ് അവിടെ നടക്കുന്നത്. കളവോ കൊലയോ ഇല്ലാതെ ഏറ്റവും സമാധാനത്തോടെ ജീവിക്കുന്ന ആ ദ്വീപിൽ ഗുണ്ടാ ആക്റ്റ് നടപ്പിലാക്കുന്നത് പ്രതിഷേധ സ്വരങ്ങളെ ഇല്ലാതെയാക്കുവാനാണ്.

കേരളവുമായി ഏറെ ബന്ധമുള്ള നാടാണ് ലക്ഷദ്വീപ്. ഒരു കാരണവശാലും സംഘപരിവാറിന്റെ അജണ്ട നടപ്പിലാക്കാൻ അനുവദിക്കില്ല. ലക്ഷദ്വീപ് ടെറിട്ടോറിയൽ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റും മുൻ എം.പി.യുമായ ഹംദുള്ളാ സയീദുമായി ഫോണിൽ ബന്ധപ്പെട്ടു സ്ഥിതിഗതികൾ അന്വേഷിക്കുകയും എല്ലാ പിന്തുണയും അറിയിക്കുകയും ചെയ്തിട്ടുണ്ട്.