വിവാദ വിധികൾ പുറപ്പെടുവിച്ച ബോംബെ ഹൈക്കോടതി ജഡ്ജിയെ സ്ഥിരപ്പെടുത്താനുള്ള ശുപാർശ പിൻവലിച്ചു

ന്യൂഡൽഹി: പോക്സോ കേസുകളിൽ വിവാദ വിധികൾ പുറപ്പെടുവിച്ച ബോംബെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പുഷ്പ വി. ഗനേഡിവാലയെ സ്ഥിരപ്പെടുത്താനുള്ള ശുപാർശ സുപ്രീംകോടതി കൊളീജിയം പിൻവലിച്ചു. ചർമത്തിൽ നേരിട്ട് സ്പർശിക്കാതെ ശരീരത്തിൽ മോശം രീതിയിൽ പിടിക്കുന്നത് ലൈംഗിക പീഡനമാകില്ലെന്നടക്കമുള്ള ഉത്തരവുകളാണ് ഇവർ ഇറക്കിയത്.

12 വയസ് പ്രായമുള്ള കുട്ടിയുടെ വസ്ത്രം നീക്കം ചെയ്യാതെ മാറിടത്തിൽ സ്പർശിക്കുന്നത് പോക്സോ വകുപ്പ് പ്രകാരമുള്ള ലൈംഗികാതിക്രമത്തിന്റെ കീഴിൽ വരില്ലെന്ന ജനുവരി 19-ന് ഇവർ പുറപ്പെടുവിച്ച വിധിയാണ് വലിയ കോളിളക്കം സൃഷ്ടിച്ചത്

ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെയുടെ നേതൃത്വത്തിലുള്ള മൂന്നാംഗ കൊളീജിയമാണ് ജസ്റ്റിസ് ഗനേഡിവാലയെ സ്ഥിരം ജഡ്ജിയാക്കാനായി ജനുവരി 20-ന് കേന്ദ്ര സർക്കാരിനയച്ച ശുപാർശ തിരിച്ചുവിളിച്ചത്. ജസ്റ്റിസുമാരായ എൻ.വി.രമണയും രോഹിൻടൻ നരിമാനും കൊളീജിയത്തിലെ അംഗങ്ങളാണ്. ജസ്റ്റിസ് പുഷ്പ വി. ഗനേഡിവാല നിലവിൽ ബോംബെ ഹൈക്കോടതി അഡീഷണൽ ജഡ്ജിയാണ്.

പോക്സോ കേസുകളിൽ ഒരാഴ്ചക്കിടെ മൂന്ന് വ്യത്യസ്ത കേസുകളിൽ ജസ്റ്റിസ് ഗനേഡിവാല പ്രതികളെ കുറ്റമുക്തരാക്കിയിരുന്നു..

അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ ഇക്കാര്യം ചൂണ്ടിക്കാണിച്ചതിനെ തുടർന്ന് സുപ്രീംകോടതി ഈ വിധി സ്റ്റേ ചെയ്തിരുന്നു.