സോളാർ അപകീർത്തി കേസിൽ വിഎസ് അച്യുതാനന്ദന് എതിരെയുള്ള സബ് കോടതി ഉത്തരവിന് സ്റ്റേ

സോളാർ അപകീർത്തി കേസിൽ വിഎസ് അച്യുതാനന്ദന് എതിരെയുള്ള സബ് കോടതി ഉത്തരവിന് സ്റ്റേ. സോളാർ മാനനഷ്ട കേസിൽ ഉമ്മൻചാണ്ടിക്ക് വിഎസ് അച്യുതാനന്ദൻ പത്ത് ലക്ഷം രൂപ നൽകണമെന്ന സബ് കോടതി ഉത്തരവാണ് തിരുവനന്തപുരം ജില്ലാ കോടതി സ്റ്റേ ചെയ്തത്. വിഎസ് അച്യുതാനന്ദൻ നൽകിയ ഹർജിയിലാണ് നടപടി. കേസ് 23 ന് കോടതി വിശദമായി പരിഗണിക്കും.

സോളാർ കേസ് കത്തി നിന്ന 2013 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് ഒരു മാധ്യമത്തിന് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് നൽകിയ അഭിമുഖത്തിലായിരുന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കെതിരെ ആരോപണം ഉന്നയിച്ചത്. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ ഒരു കമ്പനിയുണ്ടാക്കി തട്ടിപ്പ് നടത്തിയെന്നായിരുന്നു ആരോപണം.