ഒരു മണിക്കൂറിൽ നട്ടത് 5000 കണ്ടൽച്ചെടികൾ;കാർബൺ പ്രതിരോധത്തിന് ദുബായ് വോളന്റിയർമാർ

ദുബൈ: പ്രകൃതി സംരക്ഷണത്തിന്ന് ഊന്നൽ നൽകുന്ന ദുബായിലെ സന്നദ്ധപ്രവർത്തകർ ഒരു മണിക്കൂറിൽ 5000 കണ്ടൽച്ചെടികൾ നട്ടു. അബുദാബി ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ അംഗങ്ങളാണ് ജബൽ അലിയിൽ കണ്ടൽക്കാടുകൾ വച്ചു പിടിപ്പിക്കാൻ മുന്നോട്ടിറങ്ങിയത്. 2030 ഓടെ 100 ദശലക്ഷം കണ്ടൽച്ചെടികൾ എന്ന യു.എ.ഇ.യുടെ ലക്ഷ്യത്തിന് നൂറോളം പേർ ചേർന്ന് തുടക്കമിട്ട പദ്ധതിയിലൂടെ കരുത്ത് ലഭിച്ചിരിക്കുകയാണ്.

60 ദശലക്ഷം കണ്ടൽച്ചെടികൾ യു.എ.ഇ യിലുണ്ടെന്നാണ് കണക്ക്. 183 ചതുരശ്ര കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന കണ്ടൽക്കാട് പ്രതിവർഷം 43,000 ടൺ കാർബൺ ഡൈ ഓക്സൈഡാണ് ആഗിരണം ചെയ്യുന്നത്. എല്ലാ ദിവസവും നിരവധി വാഹനങ്ങൾ പുറത്തിറങ്ങുകയും കമ്പനികൾ പ്രവർത്തിക്കുകയും ചെയ്യുന്ന യു.എ.ഇ.യിൽ കാർബൺ ഡൈ ഓക്സൈഡിന്‍റെ അളവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കണ്ടൽച്ചെടികൾ നട്ടുപിടിപ്പിക്കുന്നത്.

ദുബായിക്ക് പുറമെ അബുദാബിയിലും കണ്ടൽച്ചെടി പദ്ധതി സജീവമാണ്. എമിറേറ്റ്സ് മറൈൻ എൻവയൺമെന്റൽ ഗ്രൂപ്പിന്‍റെ കീഴിലുള്ള എൻ.വൈ.എ.എ.ഡി.യുമായി സഹകരിച്ചാണ് ദുബായിൽ കണ്ടൽച്ചെടികൾ നട്ടുപിടിപ്പിക്കുന്നത്. യു.എ.ഇ.യുടെ സമ്പന്നമായ പ്രകൃതി വൈവിധ്യം സംരക്ഷിക്കുന്നതിനും, അതിന് വേണ്ടി കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനും കൂടിയാണ് 5,000 കണ്ടൽച്ചെടികൾ നട്ടതെന്ന് സർവകലാശാല മേധാവി ഇസ്ര ബാനി പറഞ്ഞു.