പിഎഫ്ഐയുമായി കേരള പൊലീസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് ബന്ധമെന്ന് എൻഐഎ

തിരുവനന്തപുരം: കേരള പൊലീസിലെ 873 ഉദ്യോഗസ്ഥർക്ക് നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമെന്ന് എൻഐഎ റിപ്പോർട്ട്. ദേശീയ അന്വേഷണ ഏജൻസി സംസ്ഥാന പോലീസ് മേധാവിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. പട്ടികയിലുള്ള പോലീസുകാർ അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.

സംസ്ഥാന പൊലീസിന്‍റെ സ്പെഷ്യൽ ബ്രാഞ്ച്, ഇന്‍റലിജൻസ്, ലോ ആന്‍ഡ് ഓര്‍ഡര്‍ വകുപ്പുകളിൽ ജോലി ചെയ്യുന്നവരും ഉന്നത ഉദ്യോഗസ്ഥരുടെ ഓഫീസുകളുടെ ചുമതലയുള്ളവരുമാണ് അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലുളളത്.

സംസ്ഥാന പൊലീസ് സേനയുടെ നീക്കങ്ങളും പരിശോധനകളും മറ്റ് വിവരങ്ങളും പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ടവർക്ക് ചോർത്തി നൽകി എന്നതുൾപ്പടെയാണ് ഇവർക്കെതിരെയുള്ള ആരോപണങ്ങൾ. സിവിൽ പോലീസ് ഓഫീസർമാർ, എസ്ഐമാർ, എസ്എച്ച്ഒ റാങ്ക് ഓഫീസർമാർ എന്നിവരുടെ സാമ്പത്തിക ഇടപാടുകൾ കേന്ദ്ര ഏജന്‍സികള്‍ ശേഖരിച്ചു വരികയാണ്.