മലയണ്ണാൻ ദമ്പതികളിൽ നിന്ന് സ്നേഹം നുകർന്ന് ഒരു കുടുംബം

നിലമ്പൂർ: മമ്പാട് പുളിപ്പാടം മണലോടി കൊല്ലപ്പറമ്പൻ മൻസൂറും കുടുംബവും മലയണ്ണാൻ ദമ്പതികളിൽ നിന്ന് കളങ്കമില്ലാത്ത സ്നേഹം ആസ്വദിക്കുകയാണ്. മൻസൂർ മണി ‘മുത്തുമോളെ’ എന്ന് വിളിക്കുന്നത് കേട്ടാൽ, മലയണ്ണാൻ ദമ്പതികൾ മരങ്ങളുടെ ശാഖകളിലൂടെ ഓടിയെത്തും. സഹജീവികളോട് വളരെയധികം സ്നേഹമുള്ള ഒരു കർഷകനാണ് മൻസൂർ.

5 വർഷമായി മലയണ്ണാനുകളുമായി ചങ്ങാത്തത്തിലാണ്. വേനൽക്കാലത്ത്, പക്ഷികളുടെ ദാഹം ശമിപ്പിക്കാൻ വയലുകളിലെ മരങ്ങളിൽ ചിരട്ടകൾ തൂക്കി വെള്ളം നിറയ്ക്കുന്നത് പതിവാണ്.  ഏകദേശം ഒരു കിലോമീറ്റർ അകലെ വനമാണ്. യാദൃശ്ചികമായാണ് മലയണ്ണാനുകൾ ചിരട്ടയിൽ നിന്ന് വെള്ളം കുടിക്കുന്നത് മൻസൂർ ശ്രദ്ധിച്ചത്. ആ വരവ് ആവർത്തിച്ചുകൊണ്ടേയിരുന്നു. ഇടയ്ക്ക്‌ പഴങ്ങൾ വച്ചു കൊടുത്തു. ക്രമേണ, മൻസൂറിന്‍റെ കുടുംബവും മലയണ്ണാനുകളും തമ്മിൽ ഉള്ളത് അഭേദ്യമായ ഒരു ബന്ധമായി മാറി. താമസിയാതെ അണ്ണാൻമാർ മൻസൂറിന്‍റെ കൃഷിയിടത്തിൽ കൂടുമുണ്ടാക്കി.