അവശയായി കുഴഞ്ഞുവീണ യുവതിക്ക് സഹായവുമായി ഡ്യൂട്ടിയിലുണ്ടായ പൊലീസുകാരൻ

കണ്ണൂർ: കണ്ണൂർ ഗാന്ധി സർക്കിളിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിയെ സഹായിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ. തളിപ്പറമ്പ് കാഞ്ഞിരങ്ങാട് സ്വദേശിയും കണ്ണൂർ ട്രാഫിക് സ്റ്റേഷനിലെ എ.എസ്.ഐയുമായ എ.കെ.പ്രകാശാണ് സഹായിച്ചത്.

യുവതിയെ ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിച്ച് ബന്ധുക്കളെ വിവരമറിയിച്ച ശേഷമാണ് പൊലീസുകാരൻ മടങ്ങിയത്. കണ്ണൂർ എസ്.എൻ. കോളേജിലെ ലൈബ്രേറിയൻ സി.രമ്യയാണ് കുഴഞ്ഞുവീണത്.

രാവിലെ അഞ്ചാംപീടികയിലെ വീട്ടിൽ നിന്ന് കളക്ടറേറ്റിന് മുന്നിലെ ബസ് സ്റ്റോപ്പിൽ ഇറങ്ങിയതായിരുന്നു. കോളേജിലേക്ക് പോകാനായി കെ.എസ്.ആർ.ടി.സിക്ക് മുന്നിലെ സ്റ്റോപ്പിലേക്ക് നടക്കുമ്പോഴായിരുന്നു സംഭവം. സംഭവം കണ്ട പ്രകാശ് ഉടൻ തന്നെ ഓട്ടോ പിടിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇതിനിടയിൽ അദ്ദേഹം ട്രാഫിക് സ്റ്റേഷനിൽ വിളിച്ച് വിവരം അറിയിച്ചു. പകരം പൊലീസ് ഡ്യൂട്ടിക്ക് വന്നു. രമ്യയ്ക്ക് പ്രത്യേക ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് പരിശോധിച്ച ഡോക്ടർ പറഞ്ഞു. ഒരു മണിക്കൂറോളം ആശുപത്രിയിൽ ചെലവഴിച്ച ശേഷമാണ് പ്രകാശ് മടങ്ങിയത്. അഞ്ചാംപീടിക ചിറ്റോത്ത് മഞ്ജീരത്തിൽ സി. മുകുന്ദന്റെ മകളാണ് രമ്യ.