തർക്കം മുറുകുന്നതിനിടെ മുഖ്യമന്ത്രിയും ഗവർണറും ഡൽഹിയിൽ

ന്യൂഡല്‍ഹി: ഗവർണർ-സർക്കാർ പോര് മുറുകുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഡൽഹിയിൽ. ഡൽഹിയിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന സി.പി.എം കേന്ദ്രകമ്മിറ്റി ഗവർണർ-സർക്കാർ വിഷയം വിശദമായി ചർച്ച ചെയ്തേക്കും. ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് ഗവർണർ ഡൽഹിയിലേക്ക് പുറപ്പെട്ടത്. കേന്ദ്ര സർക്കാരുമായും നിയമവിദഗ്ധരുമായും ആശയവിനിമയം നടത്തുന്ന ഗവർണർ മാധ്യമങ്ങളിലൂടെ ശക്തമായ വിമർശനം തുടരാനാണ് സാധ്യത. തുടർന്ന് വൈസ് ചാൻസലർ വിഷയത്തിൽ നടപടിയെടുത്തേക്കും.

കേരള രാഷ്ട്രീയത്തിൽ ബി.ജെ.പി പിടിക്കേണ്ട ഇടത്തിൽ ആർ.എസ്.എസ് ഗവർണറെ ഉപയോഗിച്ച് കളം പിടിക്കുകയാണെന്ന ആരോപണമാണ് പ്രതിപക്ഷം ഉയർത്തുന്നത്. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം ബിജെപി സർക്കാരിനെതിരെ ശക്തമായ ആരോപണങ്ങളോ പ്രക്ഷോഭങ്ങളോ നടത്തിയിട്ടില്ല. സർവകലാശാലകളുടെ വിഷയത്തിൽ ബി.ജെ.പി നേതൃത്വമോ അനുബന്ധ സംഘടനകളോ ശക്തമായി ഇടപെട്ടില്ല. ഈ സാഹചര്യത്തിലാണ് ആരിഫ് മുഹമ്മദ് ഖാൻ കടന്നുവരികയും സർക്കാരിനെ നിരന്തരം പ്രതിരോധത്തിൽ ആക്കുകയും ചെയ്യുന്നത്.

ആർ.എസ്.എസിന്‍റെ താൽപ്പര്യമാണ് ഇതിനു പിന്നിലെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. പ്രതിപക്ഷവും ഇതേ നിലപാടാണ് സ്വീകരിക്കുന്നത്. ഗവർണറുടെ അധികാരസ്ഥാനം മുഖ്യമന്ത്രിക്ക് തുല്യമോ അതിനു മുകളിലോ എന്ന തലത്തിലേക്ക് മാറിയിരിക്കുകയാണ്. സർക്കാരിനെ നിരന്തരമായും പ്രതിപക്ഷത്തെ ഇടയ്ക്കിടെയും വിമർശിക്കുന്ന രീതിയിലേക്ക് ഗവർണറെ മാറ്റിയതിൽ രാജ്ഭവനിൽ ഇടയ്ക്ക് നിയമിക്കപ്പെട്ട ഒരാൾക്ക് നേരിട്ട് പങ്കുണ്ടെന്നും ആരോപണമുണ്ട്.