മുപ്പത്തിയാറാം വയസ്സിൽ എവറസ്റ്റോളം നടന്നെത്തി സുഹ്റ

ഉയരങ്ങൾ സ്വപ്നം കണ്ടിരിക്കാനുള്ളതല്ല, നടന്നുകയറി കീഴടക്കാനുള്ളതാണ്’ ഐടി പ്രഫഷനലായ, മഞ്ചേരിക്കാരി സുഹ്‌റ സിറാജിൻ്റെ വാക്കുകളിൽ നടന്നുനടന്നു കീഴടക്കിയ ഒരു സ്വപ്നത്തിൻ്റെ മധുരമുണ്ട്. മുപ്പത്തിയാറാം വയസ്സിൽ എവറസ്റ്റിന്റെ ബേസ് ക്യാംപ് വരെ നടന്നെത്തിയിരിക്കുകയാണ് സുഹ്റ.
കുത്തനെയുള്ള മലനിരകളിലൂടെ 13 ദിവസം നീണ്ട സാഹസിക യാത്ര. അമ്മയായതിനു ശേഷമാണ് സുഹ്‌റ പർവതാരോഹണം പരിശീലിച്ചു തുടങ്ങിയത്. 10 വർഷം മുൻപാണു ജോലിയുമായി ബന്ധപ്പെട്ടു സുഹ്റ ബെംഗളൂരുവിലെത്തിയത്.  ചെറുപ്പത്തിൽ കൂടെയുണ്ടായിരുന്ന ഓട്ട കമ്പം വീണ്ടും പൊടിതട്ടിയെടുത്തതോടെ ബാംഗ്ലൂർ റണ്ണിങ് ക്ലബ്ബിൽ അംഗമായി. ഉയരം ഒരു ആവേശമായി മനസ്സിൽ കയറിയപ്പോഴാണ് എവറസ്റ്റ് എന്ന ചിന്തയുദിച്ചത്. ക്ലബ്ബിലെ കൂട്ടുകാരി കണ്ണൂർ സ്വദേശി ഷീബ കൂടെ കൂടിയതോടെ സ്വപ്നത്തിനു വഴിയൊരുങ്ങി. എവറസ്റ്റ് യാത്രയ്ക്കു തുടക്കമായി. കൂടുതൽ ആളുകൾ സഞ്ചരിക്കാത്ത ഗോക്കിയോ തടാകം– ചോലാ പാസ്– കാലാപത്തർ പാതയാണു ഇരുവരും തിരഞ്ഞെടുത്തത്. 13 ദിവസം കൊണ്ട് യാത്ര പൂർത്തിയാക്കി. രണ്ടു വശത്തേക്കുമായി 145 കിലോ മീറ്റർ സഞ്ചരിച്ചു. അമ്മയായാൽ സ്വന്തം ഇഷ്ടങ്ങൾക്കു പരിധി നിശ്ചയിക്കണമെന്നത് അബദ്ധ ധാരണയാണ്, സ്വപ്നങ്ങൾ കീഴടക്കി സുഹ്റ പറയുന്നു.