40 വർഷം മുൻപ് നഷ്ടമായ മോതിരവും ഓർമ്മകളും തിരികെ; സനലിന് നന്ദി പറഞ്ഞ് ആഗ്‌നസ്

തൃശൂര്‍: ഒളരിക്കര തട്ടിൽ ആഗ്‌നസ് പോളിന് ജീവന് തുല്യമായിരുന്നു ഭർത്താവ് ടി.ജെ പോൾ സമ്മാനിച്ച ആ മോതിരം. 40 വർഷം മുൻപ് മോതിരം കാണാതായി. ഇപ്പോൾ ഭർത്താവ് മരിച്ച് ഏഴ് വർഷങ്ങൾക്ക് ശേഷം നഷ്ടപ്പെട്ട മോതിരം തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണവർ. ഒരിക്കലും തിരികെ ലഭിക്കില്ലെന്ന് കരുതിയ മോതിരം വീണ്ടും വിരലിൽ അണിഞ്ഞുകൊണ്ട് പുല്ലുചെത്ത് തൊഴിലാളിയായ സനലിന് നന്ദി പറയുകയാണ് ഈ 79കാരി.

നഷ്ടപ്പെട്ട മോതിരവും, ഓർമ്മകളും കഴിഞ്ഞ ദിവസമാണ് അവരെ തേടിയെത്തിയത്. പറമ്പ് വൃത്തിയാക്കാനെത്തിയ ലാലൂർ കൊട്ടാലൻ വീട്ടിൽ സനലിലാണ് മോതിരം ലഭിച്ചത്. ഉടനെ തന്നെ ആഗ്‌നസിന്റെ അഞ്ചു മക്കളിൽ ഇളയവനും, വീട്ടുടമസ്ഥനുമായ ടിക്സൺ പോളിനെ ഏൽപ്പിച്ചു. മോതിരം ആഗ്‌നസ് തിരിച്ചറിയുകയും ചെയ്തു.

1963ലായിരുന്നു തട്ടിൽ ടി.ജെ പോളിന്റെയും ആഗ്‌നസിന്റെയും വിവാഹം. ആഭരണങ്ങൾ അധികമൊന്നും ഉണ്ടായിരുന്നില്ല. പേര് ആലേഖനം ചെയ്ത വിവാഹമോതിരം ഉണ്ടായിരുന്നില്ല.10 വർഷത്തിന് ശേഷം രണ്ട് കുട്ടികളായപ്പോഴാണ് പേര് കൊത്തിയ ഒരു മോതിരം വേണമെന്നുള്ള ആഗ്‌നസിന്റെ ആഗ്രഹം നിറവേറിയത്. പോളിന്റെ പേരിനൊപ്പം ആഗ്‌നസിനെ സൂചിപ്പിക്കുന്ന എ എന്ന അക്ഷരവും,മക്കളായ ജോൺസൺ, സിസ്റ്റർ ഷൈനി പോൾ എന്നിവരെ സൂചിപ്പിക്കുന്ന രണ്ട് നക്ഷത്രങ്ങളും മോതിരത്തിൽ രേഖപ്പെടുത്തിയിരുന്നു.