ഒപ്പനയും,തിരുവാതിരയും കൺനിറയെ കണ്ട് ഭവേഷ്; കലോത്സവ വേദിയിലെ മനോഹര കാഴ്ച

ഒറ്റപ്പാലം : പാലക്കാട് റവന്യൂ ജില്ലാ കലോത്സവത്തിലെ വേദികളിലെ ദൃശ്യങ്ങളേക്കാൾ മനോഹരമായത് മത്സരങ്ങൾ കാണാനെത്തിയ ഒരച്ഛന്റെയും,മകന്റെയും കാഴ്ചയായിരുന്നു.ജന്മനാ ഓട്ടിസം ബാധിതനായി ചലനശേഷി നഷ്ടപ്പെട്ട മകനൊപ്പം ഓരോ വേദികളിലെയും മത്സരങ്ങൾ ആസ്വദിച്ചാണ് അവർ മടങ്ങിയത്.

ഒറ്റപ്പാലം പാലാട്ട് റോഡ് കൃഷ്ണകൃപാവീട്ടിലെ 27കാരനായ ഭവേഷാണ്‌ അച്ഛനും,അമ്മക്കുമൊപ്പം കലോത്സവ വേദിയിലെത്തിയത്. കഥകളി കാണണമെന്ന അതിയായ ആഗ്രഹത്തോടെയാണ് ഭാവേഷ് വീട്ടിൽ നിന്ന് പുറപ്പെട്ടതെങ്കിലും സാധിച്ചില്ല. എന്നാലും അവസാനദിവസത്തെ ഒപ്പന, കേരളനടനം, തിരുവാതിരകളി എന്നിവയെല്ലാം മനസ്സ് നിറച്ച് കണ്ടാസ്വദിച്ചു.

ഒറ്റപ്പാലം എൻ.എസ്.എസ് കോളേജിൽ രണ്ടാം വർഷ ബി.എ വിദ്യാർത്ഥിയാണ് ഭവേഷ്.ടി.വി യിൽ കാണുന്ന നൃത്തവും, പാട്ടുമെല്ലാം വളരെയധികം ഇഷ്ടപ്പെടുകയും, ആസ്വദിക്കുകയും ചെയ്യുന്ന മകനെ നേരിട്ട് കലോത്സവ വേദിയിലെത്തിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് മാതാപിതാക്കൾ.