കാന്‍സര്‍, അപൂര്‍വ രോഗങ്ങള്‍ക്കുള്ള മരുന്നിന്റെ വില കുറയും; തിയേറ്ററിലെ ഭക്ഷണം റസ്റ്റോറന്റ് വിലയ്ക്ക്

ന്യൂഡല്‍ഹി: കാന്‍സറിനും അപൂര്‍വ രോഗങ്ങള്‍ക്കമുള്ള മരുന്നുകളുടെ വില കുറയും. ഇവയുടെ നികുതി ഒഴിവാക്കി. ചികിത്സാ ആവശ്യങ്ങള്‍ക്കമുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ക്കും ജിഎസ്ടി ഒഴിവാക്കിയിട്ടുണ്ട്. ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. 50ാമത് ജിഎസ്ടി കൗൺസിൽ യോ​ഗമാണ് ഇന്ന് ഡൽഹിയിലെ വി​ഗ്യാൻ ഭവനിൽ നടന്നത്

സിനിമാ തിയേറ്ററുകളില്‍ വില്‍ക്കുന്ന ഭക്ഷണങ്ങള്‍ക്കും ശീതള പാനീയങ്ങള്‍ക്കും വില കുറയും. ജിഎസ്ടി അഞ്ച് ശതമാനമാക്കാന്‍ കൗണ്‍സിലില്‍ തീരുമാനമായി.

പാചകം ചെയ്യാത്തതും വറുക്കാത്തതുമായ ലഘു ഭക്ഷണങ്ങള്‍ക്കും വില കുറയും. പാക്കറ്റു ചെയ്ത പപ്പടത്തിന്റെ നികുതി 18ല്‍ നിന്നു അഞ്ച് ശതമാനമാക്കി കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഓണ്‍ലൈന്‍ ഗെയിമിങിനു ജിഎസ്ടി ഏര്‍പ്പെടുത്തും. 28 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്താനാണ് കൗണ്‍സില്‍ തീരുമാനിച്ചിരിക്കുന്നത്.

സിനിമാ തിയേറ്ററിനുള്ളിലെ ഭക്ഷണം റെസ്‌റ്റോറന്റ് വിലയ്‌ക്കേ വില്‍ക്കാവുള്ളു എന്നു സംസ്ഥാന ധന മന്ത്രി കെഎന്‍ ബാലഗോപാല്‍ വ്യക്തമാക്കി. സ്വര്‍ണത്തിനു ഇ വേ ബില്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചു. സ്വര്‍ണ വില്‍പ്പന രംഗത്ത് വന്‍ മാറ്റം വരുമെന്നും മന്ത്രി വ്യക്തമാക്കി.

ജിഎസ്ടി ട്രൈബ്യൂണല്‍ രണ്ട് ബെഞ്ചുകള്‍ കേരളത്തില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചതായി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. തിരുവനന്തപുരത്തും കൊച്ചിയിലുമായിരിക്കും ഇവ സ്ഥാപിക്കുക. ഒരു ജുഡീഷ്യല്‍ അംഗവും ഒരു ടെക്‌നിക്കല്‍ അംഗവും ഉണ്ടാകും.