നരേന്ദ്ര മോദിക്കും അദാനിക്കും ജഗൻമോഹൻ റെഡ്ഡിക്കുമെതിരെ അമേരിക്കയിൽ കേസ്

യുഎസ്: പ്രധാനമന്ത്രി നരേന്ദ്ര മോദി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻമോഹൻ റെഡ്ഡി, മുതിർന്ന വ്യവസായി ഗൗതം അദാനി എന്നിവർക്കെതിരെ അമേരിക്കയിൽ കേസ്. പെഗാസസ് സ്പൈവെയർ ഉപയോഗിച്ചതും അഴിമതിയും ചൂണ്ടിക്കാട്ടി ഇന്ത്യൻ വംശജനായ അമേരിക്കൻ ഡോക്ടറാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.

റിച്ച്മണ്ട് ആസ്ഥാനമായുള്ള ഗ്യാസ്ട്രോഎന്‍ററോളജിസ്റ്റ് ഡോ.ലോകേഷ് വുയുരുവാണ് മോദി, റെഡ്ഡി, അദാനി എന്നിവർക്കെതിരെ കേസ് ഫയൽ ചെയ്തിരിക്കുന്നത്. വേൾഡ് ഇക്കണോമിക് ഫോറത്തിന്‍റെ സ്ഥാപകനും ചെയർമാനുമായ പ്രൊഫസർ ക്ലോസ് ഷ്വാബിനെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ഇവർക്ക് കൊളംബിയയിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതി സമൻസ് അയച്ചു.

മോദിയും റെഡ്ഡിയും അദാനിയും മറ്റുള്ളവരും യുഎസിലെ വലിയ തോതിലുള്ള സാമ്പത്തിക ഇടപാടുകളും രാഷ്ട്രീയ എതിരാളികൾക്കെതിരെ സ്പൈവെയർ പെഗാസസ് ഉപയോഗിക്കുന്നതും ഉൾപ്പെടെ അഴിമതിയിൽ ഏർപ്പെടുകയാണെന്ന് ആന്ധ്രാപ്രദേശ് സ്വദേശിയായ ഡോക്ടർ ആരോപിച്ചു. എന്നാൽ, ഇക്കാര്യത്തിൽ ഡോക്ടർ ഒരു തെളിവും ഹാജരാക്കിയിട്ടില്ല.