‘ജനപ്രിയ പൊലീസ് ഉദ്യോഗസ്ഥന്’ പൂട്ടിട്ട് സിബിഐ

ന്യൂഡൽഹി: നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് മുൻ മാനേജിംഗ് ഡയറക്ടറും (എൻഎസ്ഇ) മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ചിത്ര രാമകൃഷ്ണ, മുൻ ഓപ്പറേറ്റിംഗ് ഓഫീസർ രവി നാരായണൻ, മുൻ മുംബൈ പോലീസ് കമ്മീഷണർ സഞ്ജയ് പാണ്ഡെ എന്നിവർക്കെതിരെ സിബിഐ പുതിയ കേസ് രജിസ്റ്റർ ചെയ്തു. 2009 നും 2017 നും ഇടയിൽ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ജീവനക്കാരുടെ ഫോൺ കോളുകൾ ചോർത്തിയെന്ന പരാതിയിലാണ് നടപടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദ്ദേശ പ്രകാരമാണ് പുതിയ കേസ്. 2009 മുതൽ 2017 വരെയുള്ള കാലയളവിൽ എൻഎസ്ഇ ജീവനക്കാരുടെ ഫോൺ കോളുകൾ മൂന്ന് പ്രതികളും നിയമവിരുദ്ധമായി ചോർത്തിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. സഞ്ജയ് പാണ്ഡെയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തെയാണ് ചിത്ര രാമകൃഷ്ണനും രവി നാരായണനും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി സമീപിച്ചതെന്ന് സിബിഐ പറയുന്നു. സഞ്ജയ് പാണ്ഡെയുടെ ഉടമസ്ഥതയിലുള്ള അഞ്ചിടങ്ങളിലായി പതിനെട്ടോളം സ്ഥലങ്ങളിൽ സിബിഐ റെയ്ഡ് തുടരുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

എക്സ്ചേഞ്ചിന്‍റെ സെർവറിൽ കൃത്രിമം കാണിച്ച് ചില വലിയ ബ്രോക്കർമാരുടെ ഉന്നമനത്തിന് മുൻഗണന നൽകിയ ‘കോ-ലൊക്കേഷൻ’ കേസുമായി ബന്ധപ്പെട്ട് ചിത്ര, മുൻ എൻഎസ്ഇ ഗ്രൂപ്പ് ഓപ്പറേറ്റിംഗ് ഓഫീസർ ആനന്ദ് സുബ്രഹ്മണ്യം എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. 2015ൽ, സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) അജ്ഞാത വിസിൽബ്ലോവറിൽ നിന്ന് (ക്രമക്കേടുകളെക്കുറിച്ച് വിവരങ്ങൾ നൽകിയ വ്യക്തി) ലഭിച്ച പരാതികളെത്തുടർന്ന് ‘കോ-ലൊക്കേഷൻ തട്ടിപ്പ്’ അന്വേഷിക്കാൻ തുടങ്ങി. ഈ അന്വേഷണത്തിലാണ് എൻഎസ്ഇയുടെ ആദ്യ വനിതാ എംഡിയായ ചിത്ര രാമകൃഷ്ണൻ അജ്ഞാതനായ ഒരാളുമായി കമ്പനികളുടെ അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങൾ പങ്കിടുന്നതായും ചട്ടങ്ങൾ ലംഘിച്ചാണ് ആനന്ദ് സുബ്രഹ്മണ്യനെ നിയമിച്ചതെന്നും വ്യക്തമായത്.