ഇന്ത്യയിലെ പൊലീസുകാരില്‍ 10.5% മാത്രം സ്ത്രീകള്‍

രാജ്യത്തെ മൊത്തം പോലീസ് സേനയിൽ 10.5 ശതമാനം മാത്രമാണ് സ്ത്രീകളെന്ന് പഠനം പറയുന്നു. സായുധ സേനയിലെ മൊത്തം അംഗങ്ങളുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സ്ത്രീകളുടെ എണ്ണം ഏറ്റവും കുറവാണ്. മൂന്നിലൊന്ന് വനിതാ പോലീസ് സ്റ്റേഷനുകളിൽ മാത്രമാണ് സിസിടിവി ക്യാമറകളുള്ളതെന്ന് ഇന്ത്യൻ ജസ്റ്റിസ് റിപ്പോർട്ടിൽ പറയുന്നു.

2021 ജനുവരി വരെ രാജ്യത്തെ 41 ശതമാനം പോലീസ് സ്റ്റേഷനുകളിലും സ്ത്രീകൾക്കായി ഹെൽപ്പ് ഡെസ്കുകൾ ഉണ്ടായിരുന്നില്ല. 14 സംസ്ഥാനങ്ങളിൽ മാത്രമാണ് എല്ലാ ജില്ലകളിലും സൈബർ സെല്ലുള്ളത്. പൊലീസ് സേനയുടെ ആധുനികവൽക്കരണത്തിനായി പ്രവർത്തിക്കുന്ന സംഘടനകളുടെ കൂട്ടായ്മയാണ് ഇന്ത്യാ ജസ്റ്റിസ് റിപ്പോർട്ടിലെ കണ്ടെത്തലുകൾ തയ്യാറാക്കിയത്. ബ്യൂറോ ഓഫ് പോലീസ് റിസർച്ച് ആൻഡ് ഡെവലപ്മെന്‍റ് പുറത്തുവിട്ട ‘ഡാറ്റ ഓൺ പോലീസ് ഓർഗനൈസേഷനിൽ’ നിന്നാണ് വിവരങ്ങൾ ശേഖരിച്ചത്.

സേനയിലെ വനിതാ പ്രാതിനിധ്യം, റിക്രൂട്ട്മെന്‍റിലെ കൃത്യത, എസ് സി, എസ്ടി, ഒബിസി നിയമനങ്ങൾ എന്നിവയിൽ മിക്ക സംസ്ഥാനങ്ങളും വീഴ്ച വരുത്തിയതായി റിപ്പോർട്ടുകൾ കണ്ടെത്തി. പൊലീസ് സേനയുടെ ആധുനികവൽക്കരണത്തിനായി അനുവദിച്ച ഫണ്ടിലും വ്യാപകമായ ക്രമക്കേട് നടന്നതായി റിപ്പോർട്ടിൽ പറയുന്നു. പൊലീസ് സേനയിൽ സ്ത്രീകൾക്ക് 30 ശതമാനം സംവരണം ഉണ്ടെങ്കിലും സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള മൊത്തം സേനയിൽ 10.5 ശതമാനം മാത്രമാണ് വനിതകൾ. 11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇത് 5 ശതമാനമോ അതിൽ കുറവോ ആണ്.