Latestടെക്‌നോളജിദേശീയം

പണം ഇടാക്കുന്ന എല്ലാ ഓണ്‍ലൈന്‍ ഗെയിമുകളും നിയന്ത്രിക്കാന്‍ കേന്ദ്രം

ന്യൂഡല്‍ഹി: പണം ഇടാക്കുന്ന എല്ലാത്തരം ഓൺലൈൻ ഗെയിമുകളും നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ. ഓൺലൈൻ നൈപുണ്യ ഗെയിമുകൾ മാത്രം നിയന്ത്രിക്കാനുള്ള പ്രത്യേക സമിതിയുടെ നിർദ്ദേശം പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) നിരസിച്ചു. റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഓൺലൈൻ ചൂതാട്ടം സംസ്ഥാനങ്ങളുടെ പരിധിയിൽ വരുന്നതാണെന്ന് കണക്കിലെടുത്താണ് സമിതി ഒഴിവാക്കിയത്.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സമർപ്പിച്ച പ്രത്യേക സമിതിയുടെ റിപ്പോർട്ടിന്‍റെ ഉള്ളടക്കത്തിൽ ഓൺലൈൻ നൈപുണ്യ ഗെയിമുകളുടെ നിയന്ത്രണത്തിനും വർഗ്ഗീകരണത്തിനുമായി ഒരു റെഗുലേറ്ററി അതോറിറ്റി ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ താൽപര്യങ്ങൾ പരിഗണിച്ച് നിർദ്ദേശങ്ങളിൽ മാറ്റങ്ങൾ വരുത്താനാണ് സാധ്യത. ഗെയിമുകൾ നിരോധിക്കാനുള്ള അധികാരവും ലംഘനങ്ങൾക്കുള്ള ശിക്ഷയും വ്യക്തമാക്കാനാണ് പ്രത്യേക നിയമം കൊണ്ടുവരുന്നത്.

ഇന്ത്യൻ ഗെയിമിംഗ് വ്യവസായത്തിന്‍റെ ഭാവി ഈ നിയമത്തിലൂടെ തീരുമാനിക്കും. രാജ്യത്തെ 1.5 ബില്യൺ ഡോളർ ഗെയിമിംഗ് വിപണി 2026 ഓടെ 6 ബില്യൺ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ നിയമങ്ങൾ ഈ മേഖലയിലെ നിയന്ത്രണങ്ങളിൽ വ്യക്തത വരുത്തുമെങ്കിലും, ഇത് ചിലപ്പോൾ ഗെയിമിംഗ് കമ്പനികളുടെ പ്രവർത്തനത്തെ ബാധിച്ചേക്കാമെന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്. സമിതി സമർപ്പിക്കുന്ന റിപ്പോർട്ട് ഐടി മന്ത്രാലയം അംഗീകരിക്കും. അതിന് ശേഷം റിപ്പോർട്ട് മന്ത്രിസഭാ സെക്രട്ടേറിയറ്റിന്‍റെ അംഗീകാരത്തിനായി അയയ്ക്കും. എന്നാൽ ഐടി മന്ത്രാലയമോ പ്രധാനമന്ത്രിയുടെ ഓഫീസോ ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.