കോവളത്തെ വിദേശ വനിതയുടെ കൊലപാതകം; ശിക്ഷ നാളെ പ്രഖ്യാപിക്കും

തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്കുള്ള ശിക്ഷ നാളെ പ്രഖ്യാപിക്കും. പ്രതികളായ ഉമേഷും ഉദയകുമാറും കുറ്റക്കാരാണെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് ഇന്ന് കേസ് പരിഗണിച്ചത്. കൊലപാതകം, ബലാത്സംഗം, മയക്കുമരുന്ന് ഉപയോഗം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

ചെയ്ത കുറ്റത്തിന് പരമാവധി ശിക്ഷ തൂക്കിക്കൊല്ലുന്നത് ആണെന്ന് പ്രതികൾക്ക് അറിയാമോയെന്ന് കോടതി ആരാഞ്ഞു. കുറ്റബോധം തോന്നുന്നുണ്ടോ എന്നും കോടതി ചോദിച്ചു. തങ്ങൾക്ക് ജീവിക്കാൻ ആഗ്രഹമുണ്ടെന്ന് പ്രതികൾ മറുപടി നൽകി. പ്രായം കണക്കിലെടുത്ത് പരമാവധി ശിക്ഷയിൽ ഇളവ് നൽകണമെന്നാണ് പ്രതിഭാഗത്തിന്‍റെ ആവശ്യം. എന്നാൽ, പ്രതികൾ ചെയ്ത കുറ്റത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് ഏറ്റവും ഉയർന്ന ശിക്ഷയായ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

ആയുർവേദ ചികിത്സയ്ക്കായി കേരളത്തിലെത്തിയ ലാത്വിയൻ യുവതിയെ 2018 മാർച്ച് 14 നാണ് പോത്തൻകോട് നിന്ന് കാണാതായത്. 35 ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് കോവളത്തിനടുത്ത് പൊന്തക്കാട്ടിൽ നിന്ന് അഴുകിയ മൃതദേഹം കണ്ടെത്തിയത്. യുവതിയെ ഒറ്റപ്പെട്ട പൊന്തക്കാട്ടിൽ എത്തിച്ച് കഞ്ചാവ് നൽകി ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.