സിവില്‍ സപ്ലൈസ് വീഴ്ച; റേഷനരി നഷ്ടമായത് 9 ലക്ഷം കുടുംബങ്ങൾക്ക്

ആലപ്പുഴ: പതിവായി റേഷൻ വാങ്ങുന്ന ഒമ്പത് ലക്ഷം കുടുംബങ്ങൾക്ക് അരി നഷ്ടപ്പെട്ടു. സ്ഥിരമായി റേഷൻ വാങ്ങാൻ എത്താത്ത 9.5 ലക്ഷം കുടുംബങ്ങൾ ഉൾപ്പെടെ 18.51 ലക്ഷം കുടുംബങ്ങൾക്കുള്ള അരി വിതരണം കഴിഞ്ഞ മാസം തടസപ്പെട്ടിരുന്നു. റേഷൻ കടകളിൽ സ്റ്റോക്ക് എത്തിക്കുന്നതിൽ സിവിൽ സപ്ലൈസ് വീഴ്ച വരുത്തിയതാണ് കാരണം.

സംസ്ഥാനത്തെ 92.86 ലക്ഷം കാർഡ് ഉടമകളിൽ 74.34 ലക്ഷം പേർക്ക് മാത്രമാണ് ഒക്ടോബറിൽ റേഷൻ ലഭിച്ചത്. ശരാശരി 83 ലക്ഷം പേർക്ക് അരി വിതരണം ചെയ്യാവുന്ന സ്ഥാനത്താണിത്. സ്ഥിരം വിഹിതത്തിന് പുറമെ, പി.എം.ജി.കെ.എ.വൈ പദ്ധതി പ്രകാരം നൽകുന്ന സൗജന്യ റേഷൻ ലഭിക്കാത്ത നിരവധി പേരുമുണ്ട്.

ഒക്ടോബറിലെ അരി 25ന് ശേഷമാണ് മിക്ക കടകളിലും എത്തിയത്. ചിലയിടങ്ങളിൽ പി.എം.ജി.കെ.എ.വൈ വിഹിതം 31ന് ശേഷവും. ഈ സാഹചര്യത്തിൽ കഴിഞ്ഞ മാസത്തെ വിതരണം നവംബറിലേക്ക് നീട്ടണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. ഇതോടെ കാർഡ് ഉടമകൾക്ക് അരി നഷ്ടമായി.