ചോളക്കൃഷിയിൽ പരീക്ഷണമായി ‘കോ-32’

തിരുപ്പൂർ: തിരുപ്പൂർ ജില്ലയിൽ ആദ്യമായി ചോളത്തിന്‍റെ പുതിയ വകഭേദമായ ‘കോ-32’ ഇനം കൃഷി ചെയ്ത കർഷകർ ആഹ്ലാദത്തിലാണ്. മികച്ച വളർച്ച കൈവരിക്കുകയും അത് സമൃദ്ധമായ വിളവെടുപ്പിന്‍റെ ഘട്ടത്തിലെത്തുകയും ചെയ്തു.

കൃഷി വകുപ്പിന്‍റെ പ്രോത്സാഹനവും പിന്തുണയും ലഭിച്ചതോടെ ജില്ലയിലെ വിവിധ ബ്ലോക്കുകളിലെ 13 കർഷകരാണ് പുതിയ വകഭേദം പരീക്ഷിക്കാൻ തീരുമാനിച്ചത്. ആകെ 26 ഹെക്ടറിലാണ് കൃഷിയിറക്കിയത്. കഴിഞ്ഞ സീസൺ വരെ, കോ -30 പോലുള്ള മറ്റ് വകഭേദങ്ങൾ കൃഷി ചെയ്തിരുന്നു.

കോ-32 ഇനം അടുത്തിടെ തമിഴ്നാട് കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്തതാണ്. ധാന്യങ്ങൾക്കും കാലിത്തീറ്റ ആവശ്യങ്ങൾക്കുമായി വളരെ ഉയർന്ന വിളവ് നൽകുന്ന ഇനമാണെന്നതാണ് സവിശേഷത. ഇത്തവണ 10 മുതൽ 15 ശതമാനം വരെ അധിക വിളവ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെടികൾക്ക് നല്ല വളർച്ചയുണ്ട്. പരീക്ഷണം വിജയകരമായാൽ കൂടുതൽ കർഷകരെ പുതിയ ഇനം കൃഷി ചെയ്യാൻ പ്രോത്സാഹിപ്പിക്കുമെന്ന് കൃഷി വകുപ്പ് അസിസ്റ്റന്‍റ് ഡയറക്ടർ പി.എ. മാരിമുത്തു പറഞ്ഞു.