മുസ്ലിം പള്ളികളിലെ ബാങ്ക് വിളി നിരോധിക്കണമെന്ന ഹര്‍ജി കോടതി തള്ളി

ബാംഗ്ലൂർ: മുസ്ലിം പള്ളികളില്‍ നിന്ന് പ്രാര്‍ഥനാ സമയം അറിയിക്കാനുള്ള ബാങ്ക് വിളിയുടെ ഉള്ളടക്കം ശരിയല്ലെന്നും, നിരോധിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി തള്ളി. ബാങ്ക് വിളികൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് ബെംഗളൂരു സ്വദേശി ചന്ദ്രശേഖർ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയാണ് കർണാടക ഹൈക്കോടതി തള്ളിയത്.

മതവിശ്വാസത്തിന് എല്ലാവർക്കും അവകാശമുണ്ടെന്നും അത് പ്രചരിപ്പിക്കാൻ ഭരണഘടന അനുവദിക്കുന്നുണ്ടെന്നും കോടതി പറഞ്ഞു. അതേസമയം, ഉച്ചഭാഷിണി ഉപയോഗിച്ച് രാത്രിയിൽ ശബ്ദമുണ്ടാക്കുന്നത് അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

പള്ളികളിൽ നിന്നുള്ള ബാങ്ക് വിളികൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പൊതുതാൽപര്യ ഹർജി. ബാങ്ക് വിളിയുടെ ഉള്ളടക്കം ശരിയല്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ ഇന്ത്യൻ ഭരണഘടന മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്നുണ്ടെന്ന് കോടതി പറഞ്ഞു.