മലിനീകരണം ഒട്ടുമില്ല; ഇന്ത്യയില്‍ നിര്‍മിച്ച ഹൈഡ്രജന്‍ ബസ് നിരത്തിലിറങ്ങി

ഡൽഹി: പൂനെയിൽ നടന്ന ചടങ്ങിൽ കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ഇന്ധനം നിറച്ച ബസ് ഉദ്ഘാടനം ചെയ്തു. സിഎസ്ഐആർ, കെപിഐടി ടെക്നോളജീസ് എന്നിവ സംയുക്തമായി വികസിപ്പിച്ചെടുത്തതാണ്. കാലാവസ്ഥാ വ്യതിയാനം തടയുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പരിസ്ഥിതി സൗഹൃദ യാത്രകളിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും പ്രധാനമന്ത്രിയുടെ ‘ഹൈഡ്രജൻ വിഷൻ’ പ്രധാനമാണെന്ന് മന്ത്രി സിങ് പറഞ്ഞു.

ഹൈഡ്രജനും ഓക്‌സിജനും സംയോജിപ്പിച്ചുണ്ടാകുന്ന വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഈ ബസ് വെള്ളവും ചൂടും മാത്രമാണ് പുറപ്പെടുവിക്കുന്നത്. ഏറ്റവും പ്രകൃതിസൗഹൃദമായ യാത്രാമാര്‍ഗം. ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന, ഡീസലില്‍ പ്രവര്‍ത്തിക്കുന്ന ഒരുബസ് വര്‍ഷം ശരാശരി 100 ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് വാതകം പുറന്തള്ളുമെന്നാണ് കണക്ക്. ഇത്തരം ലക്ഷക്കണക്കിന് ബസുകളാണ് രാജ്യത്തെ റോഡുകളിലൂടെ ഓടുന്നത്.

ഹൈഡ്രജൻ വാഹനങ്ങളുടെ പ്രത്യേകത ഉയർന്ന ഊർജ്ജ കാര്യക്ഷമതയും ഊർജ്ജം വഹിക്കുന്ന ശേഷിയുമാണ്. പ്രവർത്തനച്ചെലവ് കുറയ്ക്കാം. ചരക്ക് ഗതാഗതത്തിലും വിപ്ലവം സൃഷ്ടിക്കുമെന്ന് മന്ത്രി പറഞ്ഞു.