തൃക്കാക്കരയിലെ തോൽവി; കാരണം നേതൃവീഴ്ചയെന്ന് സിപിഎം അന്വേഷണ കമ്മീഷൻ റിപ്പോർട്ട്

തിരുവനന്തപുരം: തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം നേതാക്കളുടെ വീഴ്ചയാണെന്ന് അന്വേഷണ കമ്മീഷൻ റിപ്പോർട്ട്. കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.പി.രാമകൃഷ്ണൻ എന്നിവരടങ്ങിയ പാർട്ടി കമ്മീഷനാണ് ഈ കണ്ടെത്തൽ നടത്തിയത്. ഇന്ന് ചേരുന്ന എറണാകുളം ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും റിപ്പോർട്ട് ചർച്ച ചെയ്യും.

തൃക്കാക്കരയിൽ പാർട്ടിക്ക് തെറ്റുപറ്റിയെന്ന് സംസ്ഥാന കമ്മിറ്റിയിൽ വിമർശനം ഉയർന്നിരുന്നു. തോൽവി, വോട്ട് ചോർച്ച, സ്ഥാനാർത്ഥി നിർണയം, ജില്ലയിൽ പാർട്ടി ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിട്ടോ തുടങ്ങിയ ഘടകങ്ങൾ പരിശോധിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ശക്തമായ പോരാട്ടം കാഴ്ചവെക്കാൻ കഴിയുമെന്നായിരുന്നു സി.പി.എമ്മിന്‍റെ അവകാശവാദം.

രണ്ടാം പിണറായി വിജയൻ സർക്കാർ നേരിട്ട ആദ്യ ഉപതിരഞ്ഞെടുപ്പായിരുന്നു തൃക്കാക്കര. പി.ടി തോമസ് എം.എൽ.എയുടെ നിര്യാണത്തെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ ഉമാ തോമസ് യു.ഡി.എഫിനായി മണ്ഡലം നിലനിർത്തി. ജോ ജോസഫിനെ സ്വതന്ത്ര സ്ഥാനാർത്ഥിയായി ഇടതുപക്ഷം മത്സരിപ്പിച്ചെങ്കിലും വിജയത്തിലെത്താനായില്ല.