ദേശീയപാതയിലെ കുഴിയടയ്ക്കൽ അശാസ്ത്രീയം: വിശദീകരണം കോടതിയിൽ നൽകിയെന്ന് കലക്ടർ

കൊച്ചി: ദേശീയപാതയിലെ കുഴികൾ അടയ്ക്കുന്നത് അശാസ്ത്രീയമാണെന്ന ആരോപണത്തിൽ ഹൈക്കോടതിയിൽ വിശദീകരണം നൽകിയതായി എറണാകുളം കളക്ടർ ഡോ.കെ രേണു രാജ് . കഴിഞ്ഞ ദിവസം സബ് കളക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. നിലവിലുള്ള കുഴികളും അവ അടയ്ക്കാനുള്ള പ്രവർത്തനങ്ങളുടെ കാര്യക്ഷമതയും പരിശോധിച്ചതായി കളക്ടർ പറഞ്ഞു.

“പ്രാഥമിക പരിശോധനയിൽ വ്യക്തമായ കാര്യങ്ങൾ കോടതിയെ അറിയിച്ചു. നേരത്തെ ചെയ്ത കാര്യങ്ങളും ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതും കോടതിയെ അറിയിച്ചു. അറ്റകുറ്റപ്പണി നടത്തേണ്ട സമയമല്ല മഴക്കാലം എന്നിരിക്കെയാണ് അടിയന്തരമായി നടപടികൾ പുരോഗമിക്കുന്നത്. റോഡിന്റെ പ്രശ്നം പൊതുവായി മഴയുമായി ബന്ധപ്പെട്ടുള്ളതാണ്. ഇടവേളയിൽ കൃത്യമായി ചെയ്തതു ശരിയാകാത്താതു കൊണ്ടാണ് ഇപ്പോൾ വീണ്ടും കുഴികളുടെ പ്രശ്നം വന്നിരിക്കുന്നതെന്നാണ് അനുമാനം.” കളക്ടർ പറഞ്ഞു.

നെടുമ്പാശേരിയിൽ കഴിഞ്ഞ ദിവസം ഉണ്ടായ അപകടം വാർത്തയാകുകയും കോടതി ഇടപെടുകയും ചെയ്തിരുന്നു. റോഡിന്റെ കാര്യത്തിൽ എൻഎച്ച്ഐക്കും പിഡബ്ല്യുഡിക്കും തദ്ദേശ സ്ഥാപനങ്ങൾക്കുമാണ് ഉത്തരവാദിത്തം. കോടതി ഇടപെടുന്നതിനു മുൻപു തന്നെ കോർപ്പറേഷൻ ഉൾപ്പടെയുള്ള മൂന്നു സ്ഥാപനങ്ങളോടും പത്തു ദിവസത്തിനകം കുഴികൾ തിരിച്ചറിഞ്ഞ് നന്നാക്കി റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് പരിശോധനകൾ നടത്തിയത്. ഈ രണ്ടു വശവും കോടതിയെ ധരിപ്പിച്ചിട്ടുണ്ട്