‘സൗജന്യമായി പെട്രോളും ഡീസലും നൽകുമെന്ന് പറയുന്നവർ രാഷ്ട്രീയ സ്വാർത്ഥതയുള്ളവർ’

ഹരിയാന: കോൺഗ്രസിന്റ കറുപ്പ് വസ്ത്രമണിഞ്ഞ പ്രതിഷേധത്തിനെതിരെയും ആം ആദ്മി പാർട്ടിക്കെതിരെയും രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഹരിയാനയിലെ പാനിപ്പത്തിലെ 2ജി എഥനോൾ പ്ലാന്‍റ് രാജ്യത്തിന് സമർപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ സ്വാർത്ഥതയുള്ളവർ പെട്രോളും ഡീസലും സൗജന്യമായി പ്രഖ്യാപിക്കുമെന്നായിരുന്നു ആം ആദ്മി പാർട്ടിക്കെതിരായ പ്രധാനമന്ത്രിയുടെ വിമർശനം. സൗജന്യങ്ങൾ ഭാവിതലമുറയുടെ അവകാശങ്ങൾ കവർന്നെടുക്കും. രാജ്യം സ്വയംപര്യാപ്തമാകുന്നതിന് സൗജന്യങ്ങൾ ഒരു തടസ്സമാണ്. സൗജന്യങ്ങൾ രാജ്യത്തെ നികുതിദായകരുടെ ഭാരം വർദ്ധിപ്പിക്കും. കറുത്ത വസ്ത്രം ധരിക്കുന്നതിലൂടെ തങ്ങളുടെ കഷ്ടകാലം തീരുമെന്ന് ചിലർ കരുതുകയാണെന്നായിരുന്നു കോൺ​ഗ്രസിനെതിരായ വിമർശനം. മന്ത്രവാദത്തിൽ വിശ്വസിക്കുന്നവർക്ക് ജനങ്ങളുടെ വിശ്വാസം നേടാൻ കഴിയില്ല. നിരാശയിലും നിഷേധാത്മകതയിലും മുഴുകിയ ചിലർ മന്ത്രവാദത്തിന്‍റെ പിന്നാലെ പോകുന്നു. മന്ത്രവാദം പ്രചരിപ്പിക്കാനുള്ള ശ്രമത്തിന് ഓഗസ്റ്റ് 5ന് സാക്ഷ്യം വഹിച്ചുവെന്നും മോദി പറഞ്ഞു.