മുറിവേറ്റ് കുടൽ പുറത്തുവന്ന കുരങ്ങിനെ ശസ്ത്രക്രിയയിലൂടെ രക്ഷിച്ച് ഡോക്ടർമാർ

വെറ്റിനറി ഡോക്ടറുടെ അടുത്തെത്തുന്ന ഓരോ മൃഗവും അവർക്ക് പുതിയ പാഠമാണ്. ജീവന്റെ തുടിപ്പുകൾ എല്ലാവരിലും ഒന്നുപോലെയാണെന്ന് അവർ വ്യക്തമാക്കുന്നു. ഇത്തരത്തിൽ വയറിന് ഗുരുതരമായി മുറിവേറ്റ ഒരു കുരങ്ങിനെ ശസ്ത്രക്രിയയിലൂടെ തിരിച്ചുകൊണ്ടുവന്നിരിക്കുകയാണ് രണ്ട് ഡോക്ടർമാർ.

വെറ്റ്സ് ആൻഡ് പെറ്റ്സ് ഫോർ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലെത്തിച്ച നാല് മാസം പ്രായമുള്ള പെൺകുരങ്ങിനെയാണ് ഡോ.രാഹുൽ പിള്ള, ഡോ.അഖിൽ പിള്ള,സഹായി അനന്ദു എന്നിവർ ചേർന്ന് രക്ഷപെടുത്തിയത്. ശാസ്താംകോട്ട ശ്രീ ധർമ്മശാസ്താ ക്ഷേത്രഭാരവാഹികളാണ് കുരങ്ങിനെ ആശുപത്രിയിലെത്തിച്ചത്.

കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കുന്നതെന്ന് അവർ പറഞ്ഞു. രണ്ട് ദിവസത്തോളം പഴക്കമുണ്ടായിരുന്ന മുറിവിലൂടെ കുടൽ പുറത്തു വന്ന അവസ്ഥയിലായിരുന്നു. പ്രത്യേക അനസ്ത്യേഷ്യ നൽകിയാണ് ശസ്ത്രക്രിയ ആരംഭിച്ചത്. കൂടുതൽ പരിചരണങ്ങൾക്കായി ഐ.സി.യു വിലേക്ക് മാറ്റി. രണ്ട് ദിവസങ്ങൾക്ക് ശേഷം ഭക്ഷണം കഴിച്ചു തുടങ്ങി ജീവിതത്തിലേക്ക് തിരികെ വന്ന കുരങ്ങിന് ഡോക്ടർമാർ ഭാനുപ്രിയയെന്ന് പേരും നൽകി. ആറ് ദിവസങ്ങൾക്ക് ശേഷം ഭാനുപ്രിയയെ ഡിസ്ചാർജ് ചെയ്തു.