തമ്പുരാൻ ആകാൻ ശ്രമിക്കേണ്ട; പി.കെ.ശശിക്കെതിരെ രൂക്ഷ വിമർശനം

പാലക്കാട്: സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ ശശിക്കെതിരെ പാർട്ടി കമ്മിറ്റികളിൽ ഉയർന്നത് രൂക്ഷവിമർശനങ്ങളും ഗുരുതര ആരോപണങ്ങളും. ആരും തമ്പുരാൻ ആകാൻ ശ്രമിക്കേണ്ടെന്നായിരുന്നു ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവിന്റെ വിമർശനം. പി.കെ ശശി സഹോദരിയുടെ മകനും ഭാര്യയ്ക്കും ജോലി നൽകിയെന്ന പരാതിയുണ്ടായിരുന്നു. ഇതോടെ 10 വർഷത്തിനിടെ സഹകരണ സ്ഥാപനങ്ങളിൽ നടത്തിയ നിയമനങ്ങൾ പരിശോധിക്കാൻ പാർട്ടി തീരുമാനിച്ചു.

ഫണ്ട് തിരിമറി നടത്തിയെന്ന ഗുരുതര ആരോപണവും
പി.കെ ശശിക്കെതിരെ ഉയർന്നിട്ടുണ്ട്. 2017ൽ മണ്ണാർക്കാട് നടന്ന സി.പി.എം ജില്ലാ സമ്മേളനത്തിനായി പിരിച്ചെടുത്ത ഫണ്ടിൽ തിരിമറി നടത്തിയെന്നാണ് രേഖകൾ. മണ്ണാർക്കാട് ഏരിയാ കമ്മിറ്റി ഓഫീസ് നിർമ്മാണത്തിലെ പണവും വെട്ടിച്ചതായി ആരോപണമുയർന്നിരുന്നു. 

ശശിയെ പിന്തുണച്ച നേതാക്കളെയും പാർട്ടി യോഗങ്ങൾ വിമർശിച്ചു. ഫാൻസ് അസോസിയേഷനുകൾ പോലെ കമ്മിറ്റികൾ പ്രവർത്തിക്കാൻ പാടില്ല. ഇത്തരം നേതാക്കളുടെ കൂറ് പാർട്ടിയോടല്ല, ശശിയോടാണെന്ന വിമർശനവും ഉയർന്നു.