ബിജെപിക്ക് കൈകൊടുത്താൽ എല്ലാം എളുപ്പം, ഞാനത് ശീലിച്ചിട്ടില്ല; രാഹുൽ ഗാന്ധി

കന്യാകുമാരി: കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ മൗനം വെടിഞ്ഞ് രാഹുൽ ഗാന്ധി. ഇക്കാര്യത്തിൽ എന്താണു ചെയ്യേണ്ടതെന്നു തനിക്കു തികഞ്ഞ ബോധ്യമുണ്ടെന്നും ഇതിനെക്കുറിച്ച് തന്റെ മനസ്സിൽ യാതൊരു ആശയക്കുഴപ്പവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭാരത് ജോഡോ യാത്രയുടെ പശ്ചാത്തലത്തിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുന്നതിന് ഇടയിലാണ് ഭാവിയെക്കുറിച്ചു തനിക്കു വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന രാഹുലിന്റെ പ്രഖ്യാപനം. താൻ നിലവിൽ കോൺഗ്രസ് അധ്യക്ഷനല്ലെങ്കിലും, ഭാരത് ജോഡോ യാത്ര നയിക്കുന്നതിൽ യാതൊരു വൈരുധ്യവുമില്ലെന്നും രാഹുൽ വിശദീകരിച്ചു.

“ഇതിൽ എവിടെയാണ് വൈരുധ്യം? അതായത് രാജ്യവ്യാപകമായി ഒരു പദയാത്ര സംഘടിപ്പിക്കാൻ കോൺഗ്രസ് പാർട്ടി തീരുമാനിക്കുന്നു. പാർട്ടിയിലെ ഒരു അംഗമെന്ന നിലയിലും പാർട്ടി മുന്നോട്ടുവയ്ക്കുന്ന പ്രത്യയശാസ്ത്രത്തെ പിന്തുണയ്ക്കുന്ന ആളെന്ന നിലയിലും ഞാനും ഈ യാത്രയുടെ ഭാഗമാകുന്നു. ഭാരത് ജോഡോ യാത്രയിലെ പങ്കാളിത്തവുമായി ബന്ധപ്പെട്ട് ഞാൻ ഒരു വൈരുധ്യവും കാണുന്നില്ല.” അദ്ദേഹം പറഞ്ഞു.

അതേസമയം, രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നതിന്‍റെ വ്യക്തമായ സൂചനയാണ് അദ്ദേഹത്തിന്‍റെ വാക്കുകളെന്ന് ചില മുതിർന്ന നേതാക്കൾ അഭിപ്രായപ്പെട്ടു. എന്തുകൊണ്ടാണ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തത് എന്ന ചോദ്യത്തിന് രാഹുൽ ഗാന്ധിയുടെ മറുപടി ഇങ്ങനെയായിരുന്നു. “ഞാൻ കോൺഗ്രസ് പ്രസിഡന്റ് ആകുമോ ഇല്ലയോ എന്നത് കോൺഗ്രസ് പാർട്ടിയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പൂർത്തിയാകുമ്പോൾ വ്യക്തമാകും. അപ്പോൾ എല്ലാത്തിനും ഒരു വ്യക്തത വരും. അതുവരെ ദയവുചെയ്ത് കാത്തിരിക്കൂ.