അഭിപ്രായസ്വാതന്ത്ര്യത്തിന് അവകാശമുണ്ടെന്ന് തെളിഞ്ഞു; സീതാറാം യെച്ചൂരി

ഡൽഹി: സിദ്ദീഖ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനെ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സ്വാഗതം ചെയ്തു. അഭിപ്രായ സ്വാതന്ത്ര്യത്തിന് അവകാശമുണ്ടെന്ന സുപ്രീം കോടതിയുടെ നിരീക്ഷണം പ്രസക്തമാണ്. മറ്റ് പല കേസുകളിലും ഇത് ഒരു മാതൃകയാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഹത്രാസിലേക്കുള്ള യാത്രാമധ്യേ അറസ്റ്റിലായ മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ സുപ്രീം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കാപ്പൻ ആറാഴ്ച ഡൽഹിയിൽ തങ്ങണം. കാപ്പൻ ഡൽഹിയിലെ ജംഗ്‌പുരയുടെ അധികാരപരിധിയിൽ തുടരണം. വിചാരണക്കോടതിയുടെ അനുമതിയില്ലാതെ അദ്ദേഹം ഡൽഹി വിട്ടുപോകാൻ പാടില്ല. ആറാഴ്ചയ്ക്ക് ശേഷം കാപ്പന് ഡൽഹി വിടാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേരളത്തിൽ എത്തിയാലും എല്ലാ തിങ്കളാഴ്ചയും സ്റ്റേഷനിൽ വന്ന് ഒപ്പിടണം. പാസ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പാകെ സമർപ്പിക്കണമെന്നും കോടതി പറഞ്ഞു.

സിദ്ദീഖ് കാപ്പന്‍റെ ജാമ്യാപേക്ഷയിൽ സുപ്രീം കോടതി നേരത്തെ ഉത്തർപ്രദേശ് സർക്കാരിന് നോട്ടീസ് അയച്ചിരുന്നു. രേഖാമൂലം വിശദീകരണം നൽകാൻ കോടതി യുപി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തെളിവില്ലെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചപ്പോൾ, കാപ്പന് കുറ്റകൃത്യത്തിൽ പങ്കുണ്ടെന്നായിരുന്നു യുപി സർക്കാരിന്റെ വിശദീകരണം.