ഡൽഹിയിൽ കുടുംബവും ജോലിക്കാരിയും കൊല്ലപ്പെട്ട നിലയില്‍; വീട്ടില്‍ ജീവനോടെ 2 വയസ്സുകാരി മാത്രം

ന്യൂഡൽഹി: ഡല്‍ഹിയിൽ ദമ്പതികളെയും വീട്ടുജോലിക്കാരിയെയും വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഡല്‍ഹി അശോക് വിഹാറില്‍ താമസിക്കുന്ന സമീര്‍ അഹൂജ, ഭാര്യ ശാലു, ജോലിക്കാരി സ്വപ്‌ന എന്നിവരെയാണ് ചൊവ്വാഴ്ച രാവിലെ സമീറിന്റെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രാവിലെ വീട്ടിലെത്തിയ സംഘമാണ് മൂവരെയും കൊലപ്പെടുത്തിയത്. അതേസമയം, ദമ്പതിമാരുടെ രണ്ട് വയസ്സുള്ള മകളെ വീട്ടില്‍ സുരക്ഷിതമായ നിലയില്‍ കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. കൊലയാളികൾക്ക് കണ്ടെത്താൻ സാധിക്കാതിരുന്നതിനാൽ മാത്രമാണ് കുഞ്ഞ് രക്ഷപെട്ടതെന്നും പൊലീസ് കൂട്ടിച്ചേർത്തു.

ചൊവ്വാഴ്ച രാവിലെ 7.30-ഓടെയാണ് ജോലിക്കാരിയായ സ്വപ്‌ന വീട്ടിലെത്തിയത്. ഇതിന് പിന്നാലെയാണ് അഞ്ചംഗ സംഘം വീട്ടിലെത്തിയത്. 8 മണിയോടെ അഞ്ചംഗ സംഘം രണ്ട് ബൈക്കുകളിലായി എത്തുന്നതിന്റെയും 9 മണിയോടെ ധൃതിയിൽ മടങ്ങുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. സച്ചിൻ(19), സുജിത് (21) എന്നീ യുവാക്കളാണ് പൊലീസിന്റെ പിടിയിലായത്.

ശാലു അഹൂജ നടത്തിയിരുന്ന ബ്യൂട്ടിപാർലറിലെ മുൻ ജീവനക്കാരനാണ് കൊലപാതകത്തിന് പിന്നിലെ ബുദ്ധികേന്ദ്രമെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം മോശം പെരുമാറ്റത്തിന്റെ പേരിൽ ഇയാളെയും പെൺസുഹൃത്തിനെയും ശാലു അഹൂജ പുറത്താക്കിയിരുന്നു. ഇവരെക്കുറിച്ചുള്ള മറ്റ് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.