അകാലത്തിൽ പൊലിഞ്ഞ സഹപാഠിയുടെ കുഞ്ഞിനായി ഒന്നിച്ച് സുഹൃത്തുക്കൾ

ചേർപ്പ്: അകാലത്തിൽ മരിച്ച പ്രിയസുഹൃത്തിന്‍റെ കുഞ്ഞിനായി ഒത്തു ചേർന്ന് സുഹൃത്തുക്കൾ. ചേർപ്പ് സി.എൻ.എൻ.എൻ. ഗേൾസ് ഹൈസ്കൂളിലെ 2005 ബാച്ചിലെ പെൺകുട്ടികളാണ് വീണ്ടും കണ്ടുമുട്ടിയത്.

പെൺകുഞ്ഞിന് ജന്മം നൽകി ദിവസങ്ങൾക്കുള്ളിൽ കോവിഡ് ബാധിച്ച് പ്രിയ സഹപാഠി ബിനീഷ വിടചൊല്ലിയപ്പോൾ 60 ദിവസം പ്രായമായ റിതികമോളെ പരിചരിക്കുന്നത്തിനായി 17 വർഷങ്ങൾക്ക് ശേഷം സുഹൃത്തുക്കൾ ഒത്തുചേരുകയായിരുന്നു.

സുകന്യ പദ്ധതിയിൽ റിതികയെ ഉൾപ്പെടുത്തുകയും,അതിന്റെ രേഖകൾ ബിനീഷയുടെ ഭർത്താവ് ശരത്തിന് അവർ കൈമാറുകയും ചെയ്തു. പദ്ധതിയുടെ ആദ്യപടിയായി 10,000 രൂപയാണ് സുഹൃത്തുക്കളൊന്നിച്ച് നൽകിയത്. കുഞ്ഞിനായി ചെറിയ തുക നിക്ഷേപിക്കുന്നത് തുടരുകയും ചെയ്യും.

പ്രസവം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം രക്തസമ്മർദം കുറഞ്ഞ ബിനീഷക്ക് അസുഖം ബാധിക്കുകയായിരുന്നു. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.