ഗവർണർ ചാൻസലർ പദവി ദുരുപയോഗം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി

പാലക്കാട്: സംസ്ഥാനത്തെ ഒമ്പത് സർവകലാശാലകളിലെ വൈസ് ചാൻസലർമാർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജിവയ്ക്കണമെന്ന നിർദ്ദേശം നൽകിയത് അസ്വാഭാവികമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർ ചാൻസലർ പദവി ദുരുപയോഗം ചെയ്യുകയും തനിക്കില്ലാത്ത അധികാരം ഉപയോഗിക്കുകയും ചെയ്യുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. പാലക്കാട് കെ.എസ്.ഇ.ബി ഗസ്റ്റ് ഹൗസിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ, മലയാളം സർവകലാശാലകൾ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്), ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് സർവകലാശാല (കുഫോസ്), എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല (കെടിയു), ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല എന്നിവിടങ്ങളിലെ വിസിമാർ ഇന്ന് രാവിലെ 11.30നകം രാജിവയ്ക്കാൻ ഗവർണർ നിർദ്ദേശം നൽകിയിരുന്നു. ടെക്നിക്കൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. എം.എസ്. രാജശ്രീയെ പുറത്താക്കിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഗവർണറുടെ ഉത്തരവ്.

ഇതിനിടെ രണ്ട് വൈസ് ചാൻസലർമാർക്ക് കൂടി നോട്ടീസ് നൽകാൻ രാജ്ഭവൻ തീരുമാനിച്ചു. കേരള ഡിജിറ്റൽ സർവകലാശാല വി.സിക്കും ശ്രീനാരായണ സർവകലാശാല വി.സിക്കും നോട്ടീസ് നൽകും. സർക്കാർ നേരിട്ട് നിയമിച്ച വി.സിമാരാണ് ഇവർ. ഈ സർവകലാശാലകൾക്ക് യു.ജി.സിയുടെ അംഗീകാരമുണ്ടായിരുന്നു. അതിനാൽ യുജിസി മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം നിയമനം നടത്തേണ്ടതെന്നാണ് ഗവർണറുടെ വാദം.