വീരമൃത്യു വരിച്ച ഭർത്താവിന്റെ പാത തിരഞ്ഞെടുത്ത് യുവതി;ഹർവീൺ കൗർ ഇനി സേനയിൽ

ചെന്നൈ: ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമി (ഒ.ടി.എ)യിൽ പരിശീലനം പൂർത്തിയാക്കി സൈനിക യൂണിഫോമിൽ പുറത്തിറങ്ങിയ ഹർവീൺ കൗർനെ കാത്ത് മകൻ പുറത്തു നിൽക്കുന്നുണ്ടായിരുന്നു. മകനെ കണ്ടതും അവനെ മാറോടണച്ചു ചുംബിക്കുന്ന ഹർവീണിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടൊപ്പം ആരുടേയും കണ്ണു നനയിക്കുന്ന അവരുടെ കഥയും ആളുകളിലേക്കെത്തി.

ഹർവീൺ കൗറിന്‍റെ ഭർത്താവ് മേജർ കെ.പി.കഹ്ലോൺ നാല് വർഷം മുൻപാണ് ഡ്യൂട്ടിക്കിടെ രക്തസാക്ഷിത്വം വരിച്ചത്. ഹർവീൺ അപ്പോൾ നാല് മാസം ഗർഭിണിയുമായിരുന്നു. ഭർത്താവിന്റെ വിയോഗ ദുഃഖം അനുഭവിക്കുമ്പോഴും, രാജ്യത്തിന്റെ അന്തസ്സും യശസ്സുമുയർത്താൻ ആഗ്രഹിച്ച അവർ ഭർത്താവിന്റെ പാത തിരഞ്ഞെടുക്കണമെന്ന ഉറച്ച തീരുമാനമെടുക്കുകയായിരുന്നു.

11 മാസത്തെ കഠിന പരിശീലനം പൂർത്തിയാക്കി ഇന്ത്യൻ സേനയുടെ ഭാഗമായിരിക്കുകയാണ് പഞ്ചാബിൽ നിന്നുള്ള 28കാരിയായ ഹർവീൺ. തന്റെ മകൻ അവന്റെ അച്ഛനെ കണ്ടിട്ടില്ലെങ്കിലും, അദ്ദേഹം ഒരു സൈനികനായിരുന്നുവെന്ന് അവന് അറിയാമെന്നും, സൈനിക യൂണിഫോമിൽ നിൽക്കുന്ന അമ്മയിലൂടെ മകൻ അവന്റെ അച്ഛനെതന്നെയാണ് കാണുന്നതെന്നും ഹാർവീൺ കൗർ പറയുന്നു.